യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് സുഹൃത്ത് മുഹമ്മദ് നവാസ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് നവാസിനെതിരെയാണ് ടോംസി പാലാ മുൻസിഫ് കോടതിയിലും, തെലങ്കാനാ പൊലീസിലും പരാതി നൽകിയിട്ടുള്ളത്.
Lbsnaa Dreamz എന്ന വാട്സ്ആപ് കൂട്ടായ്മയുടെ അഡ്മിൻ ആയിരുന്ന മലപ്പുറം കൂട്ടാശേരി മുഹമ്മദ് അലി മകൻ മുഹമ്മദ് നവാസിനെതിരെയാണ് കുറവിലങ്ങാട് സ്വദേശിയും എഴുത്തുകാരനുമായ ടോംസി കുറവിലങ്ങാട് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2020 ലാണ് ടോംസി മുഹമ്മദ് നവാസിനെ പരിജയപ്പെടുന്നത്. Lbsnaa Dreamzz എന്ന സിവിൽ സർവീസ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിനായുള്ള വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. മുതിർന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ തന്റെ സുഹൃത്തുക്കളാണ് എന്ന തരത്തിൽ അവർക്കൊപ്പമുള്ള ചിത്രങ്ങളും Lbsnaa Dreamzz എന്ന വാട്സ്ആപ് കൂട്ടായ്മയിൽ നിരന്തരം പങ്കു വെച്ചിരുന്നതായും ടോംസി പറയുന്നു. യുവ ഐ.എസ്.എസ് ഐ.പി.എസ് ഉദ്യോഗസ്ഥർക്കൊപ്പമുള്ള ചിത്രങ്ങൾ സിവിൽ സർവീസ് പരീക്ഷാർത്ഥികൾ ഉള്ള ഗ്രൂപ്പുകളിൽ ഇട്ടാണ് ഇയാൾ വിശ്വാസ്യത നേടിയിരുന്നത്.
മുഹമ്മദ് നവാസിന്റെ പിതാവിന്റെ ചികിത്സയ്‌ക്കെന്ന പേരിലാണ് ആദ്യമായി പണം കടം വാങ്ങുന്നത്. തനിക്ക് മാസം 40000 രൂപ ശമ്പളമുണ്ടെന്നും ഇൻഫോസിസ് ഇൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് ആണെന്നും, തവണകളായി പണം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം കടം വാങ്ങിയത്. ഇതേ തുടർന്ന് പിന്നീട് പല തവണയായി പല ആവശ്യങ്ങൾ പറഞ്ഞ് ടോംസിയുടെ പക്കൽ നിന്നും മുഹമ്മദ് നവാസ് പണം കടംവാങ്ങിയെടുത്തു എന്നാണ് പരാതി.
എന്നാൽ ടോംസി പണം തിരികെ ചോദിച്ചപ്പോൾ തന്റെ ഒപ്പം ഐ.പി.എസ് – ഐ.എ.എസ് സുഹൃത്തുക്കളുണ്ടെന്നും പണം തിരികെ നൽകില്ലെന്നും, വ്യാജ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സ്ത്രീകളുടെ ചിത്രങ്ങളും മൊബൈൽ നമ്പരുകളും ടോംസിയുടെ ഫോണിലേയ്ക്ക് അയച്ച ശേഷം ഇവരെ ബന്ധപ്പെടു എന്നു പറഞ്ഞ് ഹണിട്രാപ്പ് കെണിയിൽ കുടുക്കുവാനും ശ്രമമുണ്ടായതായും പരാതി ഉണ്ട്. ഇത് കൂടാതെ ടോംസി നിലവിൽ താമസിക്കുന്ന ഹൈദരാബാദിലെ സുഹൃത്തുക്കളെ വിളിച്ച് ടോംസിയെ കെണിയിൽ കുടുക്കി എത്തിക്കണമെന്നും പ്രതിയായ മുഹമ്മദ് നവാസ് ആവശ്യപ്പെട്ടിരുന്നതായി തെലങ്കാനാ പൊലീസിനു നൽകിയ വധശ്രമ പരാതിയിൽ പറയുന്നു.







