ഓണം ബമ്ബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ വാർത്തകളില്‍ ഇടംപിടിച്ചയാളാണ് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശിയായ അനൂപ്.തനിക്കാണ് ലോട്ടറിയടിച്ചതെന്ന് അനൂപ് പറഞ്ഞതോടെ വീട്ടില്‍ സഹായം ചോദിച്ചെത്തുന്നവരുടെ ബഹളമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളൊക്കെ അനൂപ് മുമ്ബ് പങ്കുവച്ചിരുന്നു.
25 കോടി അടിച്ചതിന് പിന്നാലെ ഒരു ഹോട്ടല്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അനൂപ്. കൈതമുക്കില്‍ ‘ഹാപ്പി’ എന്ന പേരിലാണ് ഹോട്ടല്‍ ആരംഭിച്ചത്.രണ്ടുവർഷം കൃത്യമായി പഠിച്ച ശേഷമാണ് അനൂപ് ഹോട്ടല്‍ ആരംഭിച്ചത്. ബ്രേക്ക്ഫാസ്റ്റായി രാവിലെ 7.30 മുതല്‍ 09. 30 വരെ ബുഫെയാണ് നല്‍കുന്നത്. വലിയശാലയില്‍ രുചിക്കട എന്ന പേരില്‍ അനൂപ് ഒരു ഹോട്ടല്‍ ആരംഭിച്ചിരുന്നു.
മുമ്ബ് മണക്കാട് ലോട്ടറിക്കച്ചവടം നടത്തിയിരുന്നു. എന്നാല്‍ അനൂപിന്റെ സമയക്കുറവുമൂലം അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. ഇന്നും അനൂപ് ലോട്ടറിയെടുക്കാറുണ്ട്. ഇപ്പോഴും സഹായം ചോദിച്ച് ആളുകളെത്താറുണ്ടെന്ന് അനൂപ് പറയുന്നു.





