നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥിയെ നിർത്തണോ സ്വതന്ത്രസ്ഥാനാർഥിയെ നിർത്തണോ എന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു.വെള്ളിയാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കണം എന്നിരിക്കെ സജീവ ചർച്ചകളിലാണ് നേതൃത്വം.
പൊതുസമ്മതനായ സ്ഥാനാർഥി വരുമെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം സ്വതന്ത്രസ്ഥാനാർഥിയാവും മത്സരിക്കുക എന്നതിലേക്കാണ് വില്‍ചൂണ്ടുന്നതെന്നും വിലയിരുത്തപ്പെടുന്നു.
അൻവറിന്റെ പണത്തിന്റെയും ആള്‍ബലത്തിന്റേയും പിന്നിലാണ് കഴിഞ്ഞ രണ്ടുതവണയും മണ്ഡലത്തില്‍ സിപിഎം വിജയിച്ചതെന്ന വിമർശനം ഉള്ളതിനാല്‍ ഇത്തവണ പാർട്ടി ചിഹ്നത്തില്‍ സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ സ്വതന്ത്രസ്ഥാനാർത്ഥി പരീക്ഷണം തുടരണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
നിലമ്ബൂരില്‍ പൊതുസമ്മതനായ സ്ഥാനാർത്ഥി വരുമെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ പറഞ്ഞത് സ്വതന്ത്രസ്ഥാനാർത്ഥി വരുമെന്നതിന്റെ സൂചനകളാണെന്നും വിലയിരുത്തലുണ്ട്.
പാർട്ടി ചിഹ്നത്തിലാണ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് എങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി. ഷബീർ,സ്വതന്ത്രസ്ഥാനാർത്ഥിയെങ്കില്‍ ചുങ്കത്തറ മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പല്‍ എം. തോമസ് മാത്യു, നിലമ്ബൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, എന്നിവരുടെ പേരുകളാണ് ചർച്ചയില്‍ ഉള്ളത്.
ഡോക്ടർ ഷിനാസുമായി പാർട്ടി നേതാക്കള്‍ ചർച്ച നടത്തിക്കഴിഞ്ഞു. നിലമ്ബൂർ താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ പരിശ്രമിക്കുകയും ആദിവാസി ഊരുകളില്‍ അടക്കം നല്ല സ്വാധീനവുമുളള വ്യക്തികൂടിയാണ് ഷിനാസ് ബാബു. നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.





