മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.കർണാടക ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം. മാർച്ച് 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വീഡിയോയില്‍ യുവതിയെ മർദ്ദിക്കുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവം മനുഷ്യത്വ രഹിതമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
സ്ത്രീകള്‍ അടക്കം നാല് പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മർദ്ദിച്ചത്. ഇതിന് പിന്നാലെ യുവതിയെ മരത്തിലും കെട്ടിയിട്ട് മുഖത്തടിക്കുകയായിരുന്നു. ദളിത് വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയനഗര സ്വദേശിയായ യുവതിയാണ് പൊതുജന മധ്യത്തില്‍ വച്ച് ആക്രമിക്കപ്പെട്ടത്.
സുന്ദർ, ശില്‍പ, ലക്ഷ്മി ഭായി എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരി കെ വിശദമാക്കി. എന്തിന്റെ പേരിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ഇത്തരം സംഭവങ്ങളില്‍ അക്രമം തടയാനായി ആളുകള്‍ ഇടപെടാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കെപിസിസി വക്താവ് വെറോണിക്ക കൊർണേലിയോ പ്രതികരിക്കുന്നത്.





