ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ കിട്ടുന്നത് ഭാര്യയും എം എല്‍ എയുമായ കെ കെ രമ നിയമസഭയില്‍ ചോദ്യം ചെയ്തു.ടി പി കേസിലെ പ്രതികള്‍ക്ക് ഇത്രയധികം ദിവസത്തെ പരോള്‍ എങ്ങനെയെന്ന ചോദ്യമാണ് രമ ഉയർത്തിയത്. ടി പി കേസിലെ പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ട്.
കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സർക്കാർ 24 മണിക്കൂറും ആണയിടുന്നത്. പക്ഷേ പ്രതികളെ ജയിലില്‍ നിർത്താൻ സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രം ഇങ്ങനെ പരോള്‍ കിട്ടുന്നതെന്നും രമ ചോദിച്ചു.
ടി പി കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിന്‍റെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രമയുടെ ചോദ്യങ്ങള്‍. കെ സി രാമചന്ദ്രൻ എന്ന പ്രതിക്ക് 1308 ദിവസത്തെ പരോള്‍ കിട്ടി. അണ്ണൻ സിജിത്ത് എന്ന പ്രതിക്ക് 1305 ദിവസത്തെ പരോളാണ് ലഭിച്ചത്. ട്രൗസർ മനോജിന് 1295 ദിവസത്തെ പരോളും ടി കെ രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചെന്ന് രമ ചൂണ്ടികാട്ടി. നിങ്ങള്‍ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോള്‍ കൊടുത്ത് അവരെ നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന വിമർശനവും സർക്കാരിനെതിരെ രമ ഉന്നയിച്ചു.
അതിനിടെ രമയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കാനത്തില്‍ ജമീല രംഗത്തെത്തിയത് ശ്രദ്ധേയമായി. പരോള്‍ പ്രതികളുടെ അവകാശമെന്ന് പറഞ്ഞ കാനത്തില്‍ ജമീല, യു ഡി എഫ് സർക്കാരാണ് കേസിലെ പ്രതികള്‍ക്ക് ആദ്യം പരോള്‍ നല്‍കിയതെന്നും ചൂണ്ടികാട്ടി. പ്രതികളുടെ പരോളിന്‍റെ കാര്യത്തില്‍ എല്‍ ഡി എഫ് സർക്കാർ അനാവശ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു.









