അടുത്തിടെയായി മലയാള സിനിമയില്‍ അടക്കം കണ്ടുവരുന്ന ട്രെൻഡാണ് കോടികളുടെ ക്ലബ്ബ്. സിനിമ റിലീസ് ചെയ്ത് ഹിറ്റാണെങ്കില്‍ പല സിനിമകളും ഒരാഴ്ചകൊണ്ട് 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലും കയറും.എന്നാല്‍ ഈ തുക മുഴുവനായും നിർമ്മാതാക്കള്‍ക്ക് ലഭിക്കുന്നതാണെന്ന ഒരു തെറ്റിദ്ധാരണയുണ്ട്.ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട സത്യാവസ്ഥ തുറന്നുപറയുകയാണ് നിർമ്മാതാവ് സന്തോഷ് ടി കുരുവിള.
100 കോടി ക്ലബ്ബില്‍ കയറിയെന്ന് അവകാശപ്പെടുന്ന നിർമ്മാതാക്കള്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും പലരെയും ആദായ നികുതി വകുപ്പ് നോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സന്തോഷ് ടി കുരുവിളയുടെ വാക്കുകളിലേക്ക്…
‘100 കോടി ക്ലബ്ബ് എന്നൊക്കെ പറയുന്നവർ ഇപ്പോള്‍ അനുഭവിക്കുകയാണ്. 100ഉം 50ഉം എന്നൊക്കെ പറയുന്നവരെ ഇൻകം ടാക്സ് അപ്പോള്‍ തന്നെ നോട്ട് ചെയ്തിട്ട് വിളിക്കുകയാണ്. 100 കോടി എന്ന് പറയുന്നത് സിനിമയ്ക്ക് മുഴുവനായി വരുന്ന കളക്ഷനാണ്. സിനിമയില്‍ എന്തൊക്കെ കച്ചവടം നടന്നു, അതൊക്കെയാണ്. സാറ്റ്‌ലൈറ്റ്, ഒടിടി വില്‍ക്കുന്ന പൈസ മുഴുവൻ നിർമ്മാതാക്കള്‍ക്ക് കിട്ടും. പക്ഷേ, തീയേറ്റർ ഓടുന്ന പൈസയ്ക്ക് 32 ശതമാനം മാത്രമേ നിർമ്മാതാക്കള്‍ക്ക് ലഭിക്കുകയുള്ളൂ.
അവസാനം ഇറങ്ങിയ മഞ്ഞുമ്മള്‍ ബോയ്സ്, പ്രേമലു, മാർക്കോ. അതിലൊക്കെ 100 കോടി എന്ന് പറയുമ്ബോള്‍ പ്രൊഡക്ഷനില്‍ ഒരു 25 കോടി ചെലവായിട്ടുണ്ടാകും. 100ന്റെ 66 ശതമാനമാണ് തീയേറ്ററുകാരുടെയും ടാക്സുമൊക്കെയായി പോകുന്നത്. മഞ്ഞുമ്മല്‍ ബോയ്സിന് 22 കോടി ചെലവായിട്ടുണ്ടാകും. അവർക്ക് 100 കോടി മുകളിലൊക്കെ കളക്ഷൻ നേടിയിട്ടുണ്ടാകും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമയാണത്. ഈ 100 കോടിയില്‍ 30 ശതമാനത്തോളം മാത്രമാണ് നിർമ്മാതാക്കള്‍ക്ക് കിട്ടുന്നത്. ഇതാണ് ഇതിന്റെ കണക്ക്’- സന്തോഷ് ടി കുരുവിള പറഞ്ഞു.








