അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്.സബ് കളക്‌ടർ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപൻ സ്വാമിയുടെ കുടുംബവുമായി സബ് കളക്‌ടർ സംസാരിക്കുകയാണ്.അതേസമയം, സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഭർത്താവ് സമാധിയായതാണെന്നും തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു.
ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാൻ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകൻ രാജസേനനും മുന്നറിയിപ്പ് നല്‍കി.
മരണവിവരം പുറത്തറിയിക്കാതെ ഗോപൻ സ്വാമിയെ സമാധിയിരുത്തിയ സംഭവത്തില്‍ ഇന്ന് സമാധി സ്ഥലം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്താനിരിക്കെയാണ് വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോർട്ടത്തിനായി കൈമാറും. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തും.
സമാധി സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്രുമോർട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാരാണ് ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടുകാരുടെ ഉള്‍പ്പെടെ മൊഴിയെടുക്കുകയും ചെയ്തു.







