ഉമ തോമസ് എം.എല്‍.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകള്‍ക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികള്‍.ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകള്‍. എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും ധാരാളമുണ്ട്.
‘മനുഷ്യരാകണം, മനുഷ്യരാകണം’ എന്ന് പാട്ടുപാടി നടന്നാല്‍ പോരെന്നും ഇത്തരം സന്ദർഭങ്ങളിലെങ്കിലും മനുഷ്യരാകാൻ ശ്രമിക്കണമെന്നും ഇതിന് മറുപടിയായി ചിലർ കമന്റുചെയ്യുന്നുണ്ട്.’ധൃതി ഒന്നുമില്ല പതുക്കെ സുഖം പ്രാപിച്ചാല്‍ മതി. പ്രത്യേകിച്ചു കാര്യമൊന്നുമില്ല’ ‘വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്’, ‘ആവശ്യമില്ലാതെ വെറുതെ വലിഞ്ഞുകയറണമായിരുന്നോ എന്തിനാ ഇത്ര തിരക്ക് ആർക്കാണ് ഇത്ര തിരക്ക്’ ‘എന്തായാലും സർക്കാർ ധൃതിയില്‍ തന്നെ ഉമാതോമസിന്റെ ചികിത്സ പുരോഗമിപ്പിക്കുന്നുണ്ട്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. സി.പി.എം അനുകൂലികളാണ് ഇത്തരം കുറിപ്പുകള്‍ അധികവും എഴുതിയിരിക്കുന്നത്.
പ്രവർത്തകരുടെ ഇത്തരം മോശം കമന്റുകളില്‍ സഹികെട്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അടക്കമുള്ളവർ രംഗത്തെത്തി. ‘ശ്രീമതി ഉമ തോമസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു, നാളെ എനിക്കോ നിങ്ങള്‍ക്കോ സംഭവിക്കാവുന്ന ഒന്ന്. അങ്ങനെയുള്ള അവസരങ്ങളില്‍ അവരുടെ മുൻ അഭിപ്രായപ്രകടനങ്ങള്‍ എടുത്തുവെച്ച് ചർച്ചചെയ്യുക എന്നുള്ളത് ആധുനിക സമൂഹത്തിലെ മനുഷ്യർക്ക് യോജിക്കാത്തതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിർത്തികൊണ്ട് തന്നെ ഇത്തരം അവസരങ്ങളില്‍ കൂടെ നില്‍ക്കുക എന്നതാണ് പുരോഗമന രാഷ്രീയത്തിന്റെ വക്താക്കള്‍ ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് ആരോഗ്യവതിയായി അവർ അവരുടെ കർമ്മമണ്ഡലത്തില്‍ വ്യാപ്രിതയാവട്ടെ’ -എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.











