വിവേകാനന്ദ പാറയേയും തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയേയും ബന്ധിപ്പിച്ച്‌ കടലിന് മുകളിലൂടെ നിർമ്മിച്ച കണ്ണാടിപ്പാലം ഇന്ന് നാടിന് സമർപ്പിക്കും.ഇന്നു വൈകിട്ട് അഞ്ചരക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും.

തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് കണ്ണാടിപ്പാലം തുറക്കുന്നത്.വിവേകാനന്ദ പാറയ്ക്കു സമീപം മറ്റൊരു പാറയിലാണ് 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഇരുപാറകളെയും ബന്ധിപ്പിച്ച്‌ കടലിനു മുകളില്‍ പാലം നിർമിച്ചതോടെ വിവേകാനന്ദ പാറയില്‍ നിന്നു തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. 37 കോടി രൂപ ചെലവില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്. പാലത്തിന്റെ മധ്യത്തില്‍ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച്‌ തൂക്കുപാലം മാതൃകയിലാണ് നിർമാണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉദ്ഘാടനത്തിനു മുന്നോടിയായി ടൗണില്‍ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങള്‍ നടത്തി. ബോട്ടുജെട്ടിയില്‍ ടിക്കറ്റെടുക്കാൻ പുതിയ കാത്തിരിപ്പു കേന്ദ്രം, റോഡുകളുടെ നവീകരണം എന്നിവ ഇതിലുള്‍പ്പെടും. ബോട്ടുജെട്ടിക്കു സമീപം പ്രമുഖ ശില്‍പി സുദർശൻ പട്നായിക് മണ്ണുകൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നാളെ നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തില്‍ ലേസർ ഷോ നടക്കും.

കന്യാകുമാരിയില്‍ വിവേകാനന്ദ പാറയോട് ചേർന്നുള്ള പാറയില്‍ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. നാളെ രാവിലെ ഒമ്ബതുമണിക്ക് തമിഴ്നാട് ഗെസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക