വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ആയിരുന്നു സംഭവം. നേരത്തേ വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു വിജയൻ. സുല്‍ത്താൻബത്തേരി ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് നീണ്ടകാലം പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ് വിജയൻ.
വിഷം കഴിച്ച നിലയില്‍ ഇരുവരെയും വീടിനുള്ളിലാണ് കണ്ടെത്തിയത്. വിജയന്റെ ഇളയ മകൻ നീണ്ടകാലമായി കിടപ്പിലാണ്. മറ്റൊരാളുടെ പരിചരണമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇരുവരെയും ആദ്യം ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം അവസ്ഥ ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവില്‍ ഐസിയുവില്‍ കഴിയുന്ന വിജയന്റെയും മകന്റെയും അവസ്ഥ അതീവ ഗുരുതരമാണ്. ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള ചില തർക്കങ്ങളും സാമ്ബത്തിക ഇടപാടുകളും ഇദ്ദേഹത്തിന്റെ പേരില്‍ നേരത്തേ വന്നിരുന്നു. ഇതാണോ വിഷം കഴിക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

















