കാല്‍ കഴുകാനായി കടലില്‍ ഇറങ്ങിയ നാല്പതുകാരിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലെ സൗത്ത് നിയാസ് റീജൻസിയിലെ പുലാവു-പുലാവു ബട്ടു ജില്ലയിലെ ദിയാ ഒറാഹിലി ബീച്ചില്‍ കഴിഞ്ഞ ഡിസംബർ 17 -നാണ് സംഭവം.മറ്റ് ആളുകള്‍ തീരത്ത് നിന്ന് നോക്കി നില്‍ക്കുന്നതിനിടെയാണ് യുവതി കാല്‍ കഴുകാനായി കടലിലേക്ക് ഇറങ്ങിയത്. ഇതിനിടെ അപ്രതീക്ഷിതമായി കടലില്‍ നിന്നും ഉയര്‍ന്നു വന്ന മുതല, പെട്ടെന്ന് ഇവരുടെ കാലില്‍ കടിച്ച് കടലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മുതല നുര്‍ഹാവതിയുടെ കാലില്‍ കടിച്ച് വലിക്കുന്നത് കണ്ടു നിന്നവര്‍ ബഹളം വച്ചെങ്കിലും മുതല ഇവരുടെ കാലില്‍ നിന്നും പിടിവിട്ടില്ല. നിമിഷ നേരത്തിനുള്ളില്‍ നുർഹാവതിയുമായി മുതല കടലിന്‍റെ അടിത്തട്ടിലേക്ക് മറഞ്ഞു. അല്പ നേരത്തിന് ശേഷം മുതല വീണ്ടും കടലില്‍ നിന്നും ഉയര്‍ന്നുവന്നപ്പോള്‍ കോഴിക്കഷ്ണങ്ങള്‍ വിതറി ആളുകള്‍ മുതലയുടെ ശ്രദ്ധ തിരിച്ചു. പിന്നാലെ, മുതല നുര്‍ഹാവതിയെ ഉപേക്ഷിച്ച് കോഴിക്കഷ്ണങ്ങള്‍ തേടി പോയി. ഈ സമയം ആളുകള്‍ നുഡഹാവതിയുടെ മൃതദേഹം കരയ്ക്ക് അടുപ്പിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നരകത്തിലെ കാഴ്ചകള്‍ പോലെയായിരുന്നു അതെന്നും നിമിഷ നേരം കൊണ്ട് പ്രദേശത്ത് രക്തം നിറഞ്ഞതായും സംഭവത്തിന് ദൃക്സാക്ഷിയായ ആഗസ്റ്റസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പോലീസും മറ്റ് അധികാരികളും സംഭവ സ്ഥലത്തെത്തുകയും മുതലയെ വെടിവെച്ച് കൊല്ലുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത കാലത്തായി ഇന്തോനേഷ്യന്‍ തീരങ്ങളില്‍ മുതല ആക്രമണം ശക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ഒരു ദശകത്തിനിടെ നിരവധി മുതല ആക്രമണങ്ങളാണ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 400 -ന് മേലെ ആളുകള്‍ ഇക്കാലത്തിനിടെ ഇന്തോനേഷ്യയില്‍ മുതല ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സുമാത്രന്‍ ദ്വീപുകളില്‍ പലതും മുങ്ങല്‍ ഭീഷണി നേരിടുന്നു. തീരപ്രദേശത്തെ ശക്തമായ കടലാക്രമണത്തില്‍ ഇപ്പോള്‍ തന്നെ പല വീടുകളും വലിയ തൂണുകളില്‍ കടലിലാണ് നില്‍ക്കുന്നത് ഇത് അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതായി പ്രദേശവാസികളും പറയുന്നു.






