കാരക്കോണം മെഡിക്കല്‍ കോളേജില്‍ റെയ്‌ഡ് നടത്തി കർണാടക പൊലീസ്. കോളേജ് ഡയറക്‌ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ ബെനറ്റ് എബ്രഹാം വാങ്ങിയിരുന്നു എന്ന് പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കർണാടക പൊലീസ് കേരളത്തിലെത്തിയത്.
സംഭവത്തില്‍ കർണാടക മല്ലേശ്വരം പൊലീസ് ബെനറ്റിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കഴിഞ്ഞ ദിവസം കർണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവുമായി പൊലീസ് കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിയത്.
അധികം വൈകാതെ ബെനറ്റിന്റെ വീട്ടിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തും. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പൊലീസ് കേരളത്തില്‍ എത്തുന്നത്. 2014 പാർലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാർത്ഥി കൂടിയായിരുന്നു ബെനറ്റ്. അന്ന് ബെനറ്റ് എബ്രഹാമിന്റെ സീറ്റ് പെയ്മെൻറ് സീറ്റാണ് എന്ന ആരോപണവും സിപിഐക്കെതിരെ ഉയർന്നിരുന്നു.






