ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെങ്കിലും ബിജെപിയെ സംബന്ധിച്ച്‌ ലഭിച്ചിരിക്കുന്നത് വന്‍നേട്ടം.

ചേലക്കര മണ്ഡലത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വോട്ടുവിഹിതാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് മണ്ഡലത്തില്‍ ഊര്‍ജമായി എന്നത് തീര്‍ച്ചയാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലുടനീളം ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനമായിരുന്നു ബിജെപി കാഴ്ച വെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഏകദേശം പതിനായിരം വോട്ടുകള്‍ക്ക് അടുത്താണ് ബിജെപി പിടിച്ചത്. ഇത്തവണ 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ യുആര്‍ പ്രദീപ് ചേലക്കര നിലനിര്‍ത്തിയത്. 64827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. യുഡിഎഫിന്റെ രമ്യ ഹരിദാസ് 52826 വോട്ട് നേടിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇതാദ്യമായി മണ്ഡലത്തില്‍ 30000 ത്തിലേറെ വോട്ടുകള്‍ നേടി.

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെ ബാലകൃഷ്ണനാണ്. 33609 വോട്ടാണ് ബാലകൃഷ്ണന്‍ നേടിയത്. 1987 മുതല്‍ ഓരോ തിരഞ്ഞെടുപ്പിലും ബിജെപി ചേലക്കരയില്‍ ഗണ്യമായി വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ നേടിയത് അതിനേക്കാളെല്ലാം ഏറെയാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു ബി ജെ പിയുടെ വോട്ടുവിഹിതം.

എന്നാല്‍ 2016 ല്‍ ഇത് 15 ശതമാനമാക്കി ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. അന്ന് പിപി ഷാജുമോന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. യുആര്‍ പ്രദീപിന്റെ കന്നി പോരാട്ടവുമായിരുന്നു ഇത്. ആദ്യ പോരാട്ടത്തില്‍ പ്രദീപ് 10200 വോട്ടുകള്‍ക്ക് വിജയിക്കുമ്ബോള്‍ ബിജെപിക്ക് 23845 വോട്ട് ലഭിച്ചിരുന്നു. 2021 ല്‍ ഷാജുമോന്‍ വട്ടേക്കാട് മത്സരിക്കുമ്ബോള്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ വെറും 200 വോട്ട് മാത്രമാണ് കൂടിയത്.

ഇതില്‍ നിന്നാണ് ഇന്ന് 2021 നെ അപേക്ഷിച്ച്‌ 9564 വോട്ട് ബിജെപിക്ക് വര്‍ധിച്ചിരിക്കുന്നത്. ബിജെപി ചേലക്കരയില്‍ ജയിക്കും എന്നായിരുന്നു പാര്‍ട്ടിവൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ജയം എന്നത് മാറ്റി നിര്‍ത്തിയാല്‍ ബിജെപിയുടെ ബാക്കിയെല്ലാ നീക്കങ്ങളും ചേലക്കരയില്‍ വിജയം കണ്ടു. സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തത് മുതല്‍ ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമായിരുന്നു.

തിരുവില്വാമല പഞ്ചായത്തംഗവും മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു കെ ബാലകൃഷ്ണന്‍. പഞ്ചായത്തില്‍ ജനറല്‍ സീറ്റുകളിലേക്ക് രണ്ട് തവണയും മത്സരിച്ച്‌ ജയിച്ചയാളാണ് ബാലകൃഷ്ണന്‍ എന്നതിനാല്‍ തന്നെ മണ്ഡലത്തിലെ വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥിക്ക് അടുത്തറിയാമായിരുന്നു. ഇത് പ്രചരണത്തില്‍ വലിയ സഹായമായിട്ടുണ്ട്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് നടത്തിയതിന് സമാനമായ പ്രവര്‍ത്തനമാണ് ചേലക്കരയിലും ബിജെപി നടത്തിയത്.

ഇത്തവണ ചേലക്കരയില്‍ വ്യാപകമായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. ആകെ ചേര്‍ത്ത 10000 ത്തോളം വോട്ടുകളില്‍ 7000 ത്തോളം വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമായിരിക്കും എന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. അത് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ബിജെപിയുടെ വോട്ട് ഇത്തവണ കൂടിയിരിക്കുന്നത്. മാത്രമല്ല മണ്ഡലത്തില്‍ ബൂത്ത് സംവിധാനം പാര്‍ട്ടി ശക്തിപ്പെടുത്തിയിരുന്നു.

ചേലക്കരയില്‍ ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി നേതാക്കള്‍ക്ക് ചുമതല വിഭജിച്ച്‌ നല്‍കിയത്. ബൂത്ത് തലത്തില്‍ വരെ ജില്ലാ നേതാക്കള്‍ എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മൂന്ന് മാസം മുന്‍പ് തന്നെ ബിജെപി ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് 33000 വോട്ടുകള്‍ ബിജെപി ഇത്തവണ പെട്ടിയിലാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക