നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനവും കരിങ്കല്ല് കടത്തലുമാണ് എന്ന് ആരോപണം. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്‍റെ ദൂരം 1.80 കിലോമീറ്ററാണ്. നിർദിഷ്ട പദ്ധതിപ്രദേശത്തെ ഉയർന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് നിർമിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപറേഷനാണു പദ്ധതിയുടെ നിർമാണച്ചുമതല. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോണ്‍ കണ്‍സ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് നിർമാണജോലികള്‍ ഏറ്റെടുത്തു നടത്തുന്നത്. റോഡ് വെട്ടിയപ്പോള്‍ ലഭിച്ച കരിങ്കല്ലുകളില്‍ ആവശ്യം കഴിഞ്ഞു ബാക്കിവരുന്നവ ലേലം ചെയ്യാൻ കഴിഞ്ഞ ദിവസമെത്തിയ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ പണി പൂർത്തിയാകുന്നതിനു മുന്നേ തന്നെ റോഡ് നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ചെടുക്കുകയും അത് രായിക്ക് രാമാനം കടത്തുകയും ആണ് ചെയ്യുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയിൽനിന്ന് സബ് കോൺട്രാക്ട വ്യവസ്ഥയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്ന പ്രാദേശിക ബന്ധമുള്ള കരാറുകാരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്.
കോടി കണക്കിന് രൂപയുടെ കരിങ്കല്ല് ആണ് ഇത്തരത്തിൽ അനധികൃതമായി റോഡ് നിർമ്മാണത്തിന്റെ മറവിൽ കടത്തപ്പെടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷം മിച്ചം വരുന്ന കരിങ്കല്ല് ലേലം ചെയ്യാൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനം ആദ്യഘട്ടം പിന്നിടുന്നതിന് മുന്നേ തന്നെ പരമാവധി കരിങ്കല്ലുകൾ സൈറ്റിൽ നിന്ന് അനധികൃതമായി മാറ്റുകയാണ്. ഈ പ്രവർത്തനങ്ങൾക്ക് നേരെ നടപടിയെടുക്കുവാൻ ഉദ്യോഗസ്ഥരോ പ്രതിഷേധിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങളോ തയ്യാറാകുന്നില്ല എന്നതുകൊണ്ട് തന്നെ ഇതിനുപിന്നിൽ വലിയ അഴിമതി നടക്കുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. 2025 മാർച്ച് മൂന്നിനുള്ളില്‍ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇപ്പോഴുള്ള ഈ ശുഷ്കാന്തിക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ ഇത്തരം അനധികൃത ഖനനം നടക്കുന്നുണ്ട്. റോഡ് നിർമ്മാണത്തിനായി കൂടുതൽ പാറ ചെലവ് വന്നു എന്ന് അവകാശപ്പെടുകയും, അനധികൃതമായി ഖനനം ചെയ്തിരിക്കുന്ന കരിങ്കല്ല് വലിയ തുകയ്ക്ക് വിറ്റും കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കരാറുകാർ നേടുന്നത്. എന്നാൽ ലാഭത്തിന്റെ സിംഹഭാഗം രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ ലോബിയും കവർന്നെടുക്കുകയാണ് എന്നും ആക്ഷേപങ്ങൾ സജീവമാണ്.











