നവകേരളയാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിയ ഗണ്‍മാൻമാക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുടർന്ന് പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നല്‍കുകയായിരുന്നു ക്രൈംബ്രാഞ്ച്. കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ടും നല്‍കി. ഈ വിവരം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഗണ്‍മാൻ അനില്‍കുമാറിനും സുരക്ഷാജീവനക്കാരൻ സന്ദീപിനുമാണ് ക്ലീൻ ചിറ്റ് ലഭിച്ചത്.
സംഭവത്തില്‍ ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജിൻ ഷെരീഫ് നല്‍കിയ പരാതി വ്യാജമാണെന്ന് പൊലീസ് അവകാശപ്പെട്ടു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഗണ്‍മാൻമാർ ചെയ്തതെന്ന ന്യായീകരണമാണ് റിപ്പോർട്ടില്‍ പറയുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും ഗണ്‍മാൻമാർ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
നവകേരളയാത്രയ്‌ക്കിടെ ആലപ്പുഴയില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ ചേർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയത്. നവകേരളാ ബസ് കടന്നുപോയപ്പോള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഗണ്‍മാൻമാർ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലായിരുന്നു സംഭവം. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവത്തില്‍ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ്, ഒടുവില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടർന്നായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇത് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.










