കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ വാട്സ്‌ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി . ലൈംഗികചൂഷണം ലക്ഷ്യമിട്ട് സബ്‌ഇന്‍സ്‌പെക്ടര്‍ മധു യുവതിക്ക് രാപ്പകല്‍ എന്നില്ലാതെ സന്ദേശങ്ങളയച്ചതിനുള്ള തെളിവുകളാണ് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയ്ക്ക് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയത്.
അന്വേഷണത്തില്‍ പ്രാഥമികമായി കുറ്റം ബോധ്യപ്പെട്ടതിനാലാണ് സബ് ഇന്‍സ്‌പെക്ടറെ എ ആര്‍ ക്യാമ്ബിലേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികള്‍ ഇന്‍സ്‌പെക്ടര്‍ നേരിടേണ്ടി വരും. കോടോം ബേളൂര്‍ സ്വദേശിനിയായ കൃഷി ഓഫീസര്‍ക്കാണ് എസ്‌ഐ മധു അശ്ലീല സന്ദേശമയച്ചത്.
കേസന്വേഷണത്തിലുൾപ്പെടെ ബന്ധപ്പെട്ട മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഓഫീസര്‍ ആണ് മധു. അതുകൊണ്ടുതന്നെ യുവതിയുടെ പരാതിയില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റം ബോധ്യപ്പെട്ടാൽ മാത്രമേ വകുപ്പ് തല അച്ചടക്ക നടപടികളിലേക്ക് കടക്കൂ എന്നാണ് റിപ്പോർട്ടുകൾ.












