കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്‌ക്കു അയച്ചു.
പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിനാണു മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷണങ്ങളുള്ളതായി ബന്ധപ്പെട്ടവർ അറിയിച്ചു.കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ -27 കഴിഞ്ഞ 23ന് ആണു മരിച്ചത്.
തുടക്കത്തില്‍ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്‌ക്കിടെ മരിച്ചു. തലച്ചോറിലെ അണുബാധയെത്തുടർന്നു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത് . മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിനു പനി ബാധിച്ചത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്‌ക്കു സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്.











