പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവിൽ പാലാ കരൂർ പഞ്ചായത്ത് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നതായി ആരോപണം. എ ഇ ഓഫീസിലുള്ള ഉപയോഗത്തിലേക്ക് ആണ് വാഹനം വാടകയ്ക്ക് എടുക്കുന്നത്. ഇടത് പഞ്ചായത്ത് അംഗത്തിന്റെ മകന്റെ വാഹനമാണ് വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നത് എന്നും ആരോപണം ഉയരുന്നു.
എ ഇയെയും, പഞ്ചായത്ത് സെക്രട്ടറിയും സ്വാധീനിച്ചാണ് ഭരണസമിതി ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നാണ് ആരോപണം. നിലവിൽ ഉപയോഗിച്ചുവന്നിരുന്ന വാഹനത്തിന് പ്രതിമാസം 25,000 രൂപയായിരുന്നു വാടകയെങ്കിൽ അത് 35,000 രൂപയാക്കി വർദ്ധിപ്പിച്ചു കൊണ്ടാണ് പുതിയ കരാർ നടപ്പാക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. അഴിമതിക്ക് വഴിയൊരുക്കുവാൻ വേണ്ടി കരാർ ക്ഷണിച്ചു കൊണ്ടുള്ള പത്രപരസ്യത്തിൽ വാലും തലയും ഇല്ലാതെ അവസ്ഥയോടുകൂടിയാണ് കാര്യങ്ങൾ വിശദീകരിച്ചിരുന്നത് എന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്.
ഇടതു ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. നിലവിൽ സിപിഎം അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, കേരള കോൺഗ്രസ് അംഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും കയ്യാളുന്നു. സർക്കാരിൽ നിന്നുള്ള ഫണ്ടുകൾ പോലും ലഭിക്കാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പഞ്ചായത്ത് ഭരണസമിതികൾ കടന്നുപോകുന്നത്. എന്നാൽ ഇതുപോലും ഗൗനിക്കുകയോ, ചെലവ് ചുരുക്കൽ നടപ്പാക്കുകയോ ചെയ്യാതെ പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവ് വരുന്ന രീതിയിൽ അഴിമതിയും സ്വജനപക്ഷവാദവും നടത്തി കീശ വീർപ്പിക്കുന്ന ദുർഭരണം ആണ് പഞ്ചായത്തിൽ നടക്കുന്നതെന്ന് ആരോപണം ശക്തി പ്രാപിക്കുന്നു.







