സൗന്ദര്യം വർധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകള്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതായി റിപ്പോർട്ട്.സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലൂടെയും വാങ്ങിയ ‘ഗോറി ബ്യൂട്ടി ക്രീം’ ഉള്‍പ്പെടെയുള്ള സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച 18 സ്ത്രീകള്‍ക്കാണ് ഗുരുതര വൃക്കരോഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരോഗ്യവിദഗ്ധരും അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉപയോഗിച്ച ക്രീമുകളില്‍ അപകടകരമായ രാസവസ്തുക്കളോ ഉയർന്ന അളവില്‍ വിഷാംശങ്ങളോ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക സംശയം. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ് ഇത്രയും സ്ത്രീകള്‍ സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം നടത്തിയ പരിശോധനയില്‍ ഈ ക്രീമുകളില്‍ അനുവദനീയമായതിലും വളരെ ഉയർന്ന തോതില്‍ മെർക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങളുള്ള ഘനലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിനായി മെലാനിൻ ഉല്‍പ്പാദനം തടയുകയാണ് ഇത്തരം ക്രീമുകള്‍ ചെയ്യുന്നത്.
എന്നാല്‍ ഇവയിലെ ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ചർമത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും രക്തത്തില്‍ കലർന്ന് നേരിട്ട് വൃക്കകളെ ബാധിക്കുകയും ചെയ്യുന്നു. ഗോറി ബ്യൂട്ടി ക്രീമിന് പുറമെ ‘ഫെയ്സ് ഫ്രഷ് ഗോള്‍ഡ്’, ‘ഗോള്‍ഡൻ സ്റ്റാർ ബ്യൂട്ടി ക്രീം’ തുടങ്ങിയവയിലും അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് എഫ്ഡിഎ നാഗ്പൂരിലെ വിവിധ കടകളിലും ഗോഡൗണുകളിലും വ്യാപകമായ റെയ്ഡുകള്‍ നടത്തുകയും ക്രീമുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്.
ലേബലുകളില്‍ നിർമാതാക്കളുടെ വിലാസമോ, നിർമിച്ച തീയതിയോ, എക്സ്പയറി തീയതിയോ കൃത്യമായി രേഖപ്പെടുത്താതെയാണ് ഇവ വിപണിയില്‍ എത്തിയിരുന്നത്. ഇവ ഉപയോഗിക്കുന്നവർ അടിയന്തരമായി അത് നിർത്തണമെന്നും, സ്റ്റോക്കുകള്‍ പിൻവലിക്കാൻ വിതരണക്കാർക്കും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ക്കും നിർദേശം നല്‍കിയതായും എഫ്ഡിഎ കമ്മീഷണർ വ്യക്തമാക്കി.
മെർക്കുറി അടങ്ങിയ ക്രീമുകളുടെ ദീർഘകാല ഉപയോഗം വൃക്കകളെ മാത്രമല്ല, നാഡീവ്യൂഹത്തെയും കരളിനെയും ഗുരുതരമായി ബാധിക്കും. കൂടാതെ ഓർമക്കുറവ്, വിറയല്‍, വിഷാദരോഗം, ചർമത്തിലെ അലർജികള്‍ എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ ഡോക്ടറുടെയോ വിദഗ്ധരുടെയോ നിർദേശമില്ലാതെ ഉപയോഗിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.








