സിബിഎസ്‌ഇയുടെ ഔദ്യോഗിക മാർക്ക് അപ്‌ലോഡിങ് പോർട്ടലായ ‘ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്കിന്റെ’ (OSM) ഗുരുതരമായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ച 19-കാരനായ എത്തിക്കല്‍ ഹാക്കർ നിസര്‍ഗ അധികാരിക്ക് ഐഐടി കാണ്‍പൂരില്‍ ജോലി.ഐഐടി കാന്‍പൂരിലെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബായ ‘C3iHub’ ലാണ് യുവാവിന് നിയമനം ലഭിച്ചിരിക്കുന്നത്. ‘ഓപ്പണ്‍-സോഴ്‌സ് ഇന്റലിജന്‍സ് (OSINT) ആന്‍ഡ് ത്രെറ്റ് ഇന്റലിജന്‍സ് എന്‍ജിനീയര്‍’ തസ്തികയിലാണ് നിയമനം.
ഐഐടി കാണ്‍പൂര്‍ ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ നിയമനം സ്ഥിരീകരിച്ചു. കൂടാതെ,അധികാരിയുടെ ലിങ്കഡ്‌ഇന്‍ പ്രൊഫൈലില്‍ ഇക്കാര്യം അപ്പ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.ഈ വർഷം പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന നിസർഗ, രാജ്യത്തുടനീളമുള്ള സിബിഎസ്‌ഇ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ അപ്പ്‌ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒഎസ്‌എം പോര്‍ട്ടലില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് കഴിഞ്ഞ മാസമാണ് കണ്ടെത്തിയത്.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോരാൻ ഇത് കാരണമാകുമെന്നും നിസർഗ ചൂണ്ടിക്കാണിച്ചിരുന്നു. അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ വരെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ലൂപ്പ്ഹോളുകളാണ് പോർട്ടലില്‍ ഉണ്ടായിരുന്നത്.
തുടക്കത്തില്‍ സിബിഎസ്‌ഇ അവകാശവാദങ്ങള്‍ നിഷേധിക്കുകയും ഡാറ്റാ സുരക്ഷയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തുവരികയും ചെയ്തിരുന്നു. താൻ കണ്ടെത്തിയ വിവരങ്ങള്‍ അധികാരികളെ ഔദ്യോഗികമായി അറിയിച്ചിട്ടും ആദ്യം അവഗണിക്കുകയാണുണ്ടായതെന്ന് നിസർഗ പറഞ്ഞിരുന്നു.
എന്നാല്‍, സൈബര്‍ സുരക്ഷാ രംഗത്തെ നിസർഗയുടെ അസാധാരണമായ കഴിവും നിരീക്ഷണപാടവവും തിരിച്ചറിഞ്ഞ ഐഐടി കാണ്‍പൂർ അധികൃതർ കൗമാരക്കാരന് തങ്ങളുടെ പ്രമുഖ ഗവേഷണ വിങ്ങിലേക്ക് നേരിട്ട് നിയമനം നല്‍കുകയായിരുന്നു.
ഒരു വിദ്യാർത്ഥി ഗവേഷകനില്‍ നിന്നും പ്രായോഗിക സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലായുള്ള നിസര്‍ഗ അധികാരിയുടെ ഈ അപ്രതീക്ഷിത മാറ്റം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്റെ പുതിയ കരിയർ വിശേഷങ്ങള്‍ നിസർഗ ലിങ്കഡ്‌ഇന്‍ പ്രൊഫൈലിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഈ 19-കാരന്റെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.








