റോബർട്ട് എഫ്. കെന്നഡി ജൂനിയർ രണ്ട് ജീവനുള്ള പാമ്പുകളെ ഒരു ബീച്ച് ഹൗസില്‍ വെച്ച് വെറുംകൈയോടെ പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.കെന്നഡി തന്നെ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ കണ്ട് ആളുകള്‍ ഒരേസമയം അത്ഭുതപ്പെടുകയും ഒപ്പം ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.
യുഎസ് ആരോഗ്യ സെക്രട്ടറിയായ കെന്നഡി ‘ബ്ലാക്ക് റേസർ’ ഇനത്തില്‍പ്പെട്ട രണ്ട് പാമ്പുകളെ വളരെ നിസ്സാരമായി കയ്യിലെടുക്കുമ്പോള്‍ ഒപ്പമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഭയത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. അദ്ദേഹം പാമ്പുകളെ വായുവില്‍ ഉയർത്തിപ്പിടിച്ച് ചുറ്റുമുള്ളവർക്ക് കാണിച്ചു കൊടുക്കുമ്പോള്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പുകള്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിടന്ന് കുതറുന്നതും ആഞ്ഞ് കൊത്താൻ ആക്കം കൂട്ടുന്നതും വീഡിയോയില്‍ കാണാം.
പ്രശസ്ത വ്യക്തിയായ മെഹ്മെത് ഓസും അദ്ദേഹത്തിന്റെ ഭാര്യയും ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. കെന്നഡിയുടെ ഭാര്യയും നടിയുമായ ചെറില്‍ ഹൈൻസ് വളരെ പരിഭ്രാന്തിയോടെ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാം. “അവ അപകടകാരികളാണ്, ദയവായി അവയെ വിട്ടയക്കൂ,” എന്ന് ചെറില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ചുറ്റുമുള്ളവരുടെ ആശങ്ക വകവെക്കാതെ കെന്നഡി തികച്ചും ശാന്തനായി പുഞ്ചിരിച്ചുകൊണ്ട് പാമ്പുകളെ കയ്യില്‍ പിടിക്കുന്നത് തുടർന്നു. ഒരു ഘട്ടത്തില്‍ പാമ്പുകളിലൊന്ന് അദ്ദേഹത്തിന്റെ കയ്യില്‍ കൊത്തുന്നുണ്ടെങ്കിലും, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അദ്ദേഹം അവയുമായി കളിക്കുന്നത് തുടരുകയായിരുന്നു.
അമേരിക്കയിലെ ചൂടുള്ള തീരപ്രദേശങ്ങളിലും വനമേഖലകളിലും സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്ത ഒരിനം പാമ്പുകളാണ് ബ്ലാക്ക് റേസറുകള്‍. വളരെ വേഗതയുള്ള ഇവ പെട്ടെന്ന് പ്രകോപിതരാകുകയും സ്വയരക്ഷയ്ക്കായി കടിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടെങ്കിലും മനുഷ്യർക്ക് ഇവ വലിയ രീതിയില്‍ അപകടമുണ്ടാക്കാറില്ല. വിഷമില്ലാത്തവയാണെങ്കില്‍ പോലും വന്യമൃഗങ്ങളെയും പാമ്പുകളെയും വെറുതെ കൈകാര്യം ചെയ്യരുതെന്നാണ് വന്യജീവി വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. കാരണം മനുഷ്യർ തൊടുമ്പോള്‍ അവ കടുത്ത സമ്മർദ്ദത്തിലാവുകയും സ്വയം രക്ഷയ്ക്കായി കടിക്കുകയും ചെയ്യും. കൂടാതെ, ഭയം തോന്നുമ്പോള്‍ ഒരുതരം ദുർഗന്ധം വമിപ്പിക്കുന്ന ദ്രാവകം പുറപ്പെടുവിക്കുന്ന സ്വഭാവവും ബ്ലാക്ക് റേസർ പാമ്പുകള്‍ക്കുണ്ട്.
പാമ്പുകളോടുള്ള കെന്നഡിയുടെ ഈ ധൈര്യം കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനോടകം തന്നെ വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ചിലർ അദ്ദേഹത്തിന്റെ പേടിയില്ലാത്ത സ്വഭാവത്തെ തമാശയോടെ പ്രശംസിച്ചപ്പോള്‍, മറ്റു ചിലർ വന്യജീവികളെ അനാവശ്യമായി ശല്യം ചെയ്തതിനെ വിമർശിച്ചു. പാമ്പ് കടിയേറ്റിട്ടും അദ്ദേഹം കാണിച്ച അസാധാരണമായ ശാന്തതയെക്കുറിച്ചും, വന്യജീവികളുടെ സുരക്ഷയെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചർച്ചകള്‍ കൊഴുക്കുകയാണ്.






