പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിനും വിലവര്‍ധനവിനും പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചതും ഇരുട്ടടിയായിരിക്കുകയാണ്.പാചകവാതകം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വില കൂടിയിരുന്നു. എന്നാല്‍ ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണവിലയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ ഇന്ത്യൻ റെയില്‍വേയില്‍ കാറ്ററിംഗ് സേവനങ്ങള്‍ നല്‍കുന്ന കരാറുകാർ വില പരിഷ്കരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ്.ട്രെയിനുകളില്‍ ഭക്ഷണവും കാറ്ററിംഗ് സേവനങ്ങളും നല്‍കുന്ന കരാറുകാരുടെ സംഘടനയാണ് ഇന്ത്യൻ റെയില്‍വേ മൊബൈല്‍ കാറ്ററേഴ്‌സ് അസോസിയേഷൻ (IRMCA). ആര്‍കെ ബിസിനസ് ഗ്രൂപ്പിന്‍റെ ഉടമയായ ശരണ്‍ ബിഹാരി അഗർവാളാണ് അസോസിയേഷന്റെ തലപ്പത്ത്.ക്ലസ്റ്റർ-എ ട്രെയിനുകളില്‍ ഏകദേശം 70 ശതമാനത്തിലും ഈ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളാണ് പാൻട്രി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത്, ഇതില്‍ രാജധാനി, ശതാബ്ദി, വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള പ്രീമിയം, പ്രധാനപ്പെട്ട ട്രെയിനുകള്‍ ഉള്‍പ്പെടുന്നു.
വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഗര്‍വാള്‍ ഐആർസിടിസി കാറ്ററിങ് സർവീസസ് ഡയറക്ടർക്ക് കത്തയിച്ചിട്ടുണ്ട്. 2019-ലാണ് ഐആർസിടിസി അവസാനമായി പാൻട്രി കാറുകളിലെ ഭക്ഷണ പാനീയങ്ങളുടെ വില നിശ്ചയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങള്‍ക്കിടയില്‍ ഈ സാധനങ്ങളുടെ വിപണി വിലയില്‍ 250 ശതമാനം വരെ വർധനവുണ്ടായതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ പാൻട്രി കാറുകളിലെ ജീവനക്കാരുടെ ശമ്പളത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഭക്ഷണപാനീയങ്ങളുടെ വില അതിനനുസരിച്ച് പരിഷ്കരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭക്ഷണത്തിന്‍റെയും സേവനങ്ങളുടെയും ഗുണനിലവാരം നിലനിർത്താൻ ഇത് ആവശ്യമാണെന്ന് അവർ പറയുന്നു.
ഇന്ത്യൻ റെയില്‍വേയില്‍ ഭക്ഷ്യ സേവനങ്ങള്‍ പ്രീപെയ്ഡ് – പോസ്റ്റ്പെയ്ഡ് ആയി രണ്ട് വിഭാഗങ്ങളിലായാണ് നല്‍കുന്നത്. രാജധാനി, ശതാബ്ദി, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ യാത്രക്കാർ ഭക്ഷണത്തിന് മുൻകൂറായി പണം നല്‍കേണ്ടതുണ്ട്. പ്രീമിയം ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ പ്രീപെയ്ഡ് ആയി തരം തിരിച്ചിരിക്കുന്നു.മറ്റ് ട്രെയിനുകളില്‍, യാത്രക്കാർ സാധനങ്ങള്‍ വാങ്ങിയതിനുശേഷം പണം നല്‍കേണ്ടിവരും.രണ്ട് വിഭാഗത്തിലുള്ള ഭക്ഷ്യ-പാനീയ ഇനങ്ങളുടെയും വില ഉടൻ വർധിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.





