ആന്ധ്രാപ്രദേശിലെ ജനസംഖ്യാ നിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.കുടുംബത്തില്‍ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മുൻപ് ജനസംഖ്യാ നിയന്ത്രണത്തെ ശക്തമായി അനുകൂലിച്ചിരുന്ന നായിഡു, നിലവിലെ സാഹചര്യത്തില്‍ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സമൂഹം ഒന്നിച്ച്‌ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയില്‍ നടന്ന ‘സ്വർണ്ണ ആന്ധ്ര, സ്വച്ഛ് ആന്ധ്ര’ ശുചിത്വ പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഒരു മാസത്തിനകം സർക്കാർ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ രണ്ടാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങള്‍ക്ക് 25,000 രൂപ നല്‍കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മൂന്നും നാലും കുട്ടികളുള്ള കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പിന്നീട് സർക്കാർ തീരുമാനിക്കുകയായിരുന്നു.

വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്‌ പല ദമ്പതികളും ഒരു കുട്ടിയെന്ന തീരുമാനത്തിലേക്ക് മാറുന്നതായും, ആദ്യത്തെ കുട്ടി ആണ്‍കുട്ടിയല്ലെങ്കില്‍ മാത്രം രണ്ടാമതൊരു കുട്ടിക്ക് മുതിരുന്നതായും നായിഡു ചൂണ്ടിക്കാണിച്ചു.

ജനനനിരക്ക് കുറയുന്നത് സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതിനും യുവാക്കളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. ഇത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനസംഖ്യ സ്ഥിരതയോടെ നിലനിർത്താൻ ആവശ്യമായ ആകെ പ്രജനന നിരക്ക് 2.1 ആയി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബറിലും സമാനമായ ആശങ്ക പ്രകടിപ്പിച്ച നായിഡു, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിയമനിർമ്മാണം നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാരിന്റെ പുതിയ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക