മധ്യപ്രദേശിലെ സത്‌നയില്‍ ഒരു വനിതാ ജയില്‍ ഉദ്യോഗസ്ഥയും മുൻ തടവുകാരനും തമ്മിലുള്ള പ്രണയം വിവാഹത്തില്‍ കലാശിച്ചു.സത്‌ന സെൻട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂണാണ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ധർമേന്ദ്ര സിങ്ങിനെ ജീവിതപങ്കാളിയാക്കിയത്. ജയിലിനുള്ളില്‍ ആരംഭിച്ച ഇവരുടെ ബന്ധം സിംഗ് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാഹത്തിലേക്ക് എത്തിയത്.
2007-ല്‍ ഒരു കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് ധർമേന്ദ്ര സിംഗ് ജയിലിലെത്തുന്നത്. ജയിലില്‍ വാറണ്ട് ഇൻ-ചാർജായി ഫിറോസ ഖാത്തൂണ്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നത്. ജയിലിലെ ഔദ്യോഗിക ജോലികളില്‍ അധികൃതരെ സഹായിച്ചിരുന്ന സിംഗ് ഫിറോസയുമായി പതിവായി സമ്പർക്കം പുലർത്തിയിരുന്നു. ഈ പ്രൊഫഷണല്‍ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു. 14 വർഷത്തെ ജയില്‍വാസത്തിന് ശേഷം നല്ലനടപ്പിന്റെ പേരില്‍ നാല് വർഷം മുമ്പാണ് സിംഗ് ജയില്‍ മോചിതനായത്.
മേയ് അഞ്ചിന് ഛത്തർപൂർ ജില്ലയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഫിറോസയുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയുമാണ് വിവാഹ ചടങ്ങില്‍ ‘കന്യാദാനം’ നിർവഹിച്ചത്. ബജ്‌റംഗ്ദള്‍ അംഗങ്ങളും സത്‌ന ജയിലിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വിവാഹ ചടങ്ങില്‍ സംബന്ധിക്കുകയും നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.






