നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് കേരളം. ഇത്തവണ വാശിയേറിയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡ‍ലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി വി. ശിവൻകുട്ടിയാണ് മത്സരരംഗത്ത്.

രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് അദേഹം. നേമത്തെ സിറ്റിങ് എംഎല്‍എ കൂടിയാണ് ശിവന്‍കുട്ടി. ഇത്തവണ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥ് ആണ് ഇത്തവണ നേമത്ത് മത്സരത്തിന് ഇറങ്ങുന്നത്. മൂന്നു സ്ഥാനാർത്ഥികളും കളം നിറഞ്ഞതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടക്കുക. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വട്ടിയൂർക്കാവില്‍ ഇത്തവണ സിറ്റിങ് എംഎല്‍എ വി.കെ പ്രശാന്ത് വീണ്ടും സ്ഥാനാർത്ഥിയാകുമ്പോള്‍ മണ്ഡലം നിലനിർത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. തലസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം. ക്രത്യമായ ത്രികോണ മത്സരമാണ് വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് സ്വഭാവത്തെ നിർണ്ണയിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ളവർ ഒന്നാമതെത്തുകയും ഒന്നാമൻ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂർക്കാവില്‍ ഇക്കുറി ബിജെപി സ്ഥാനാർത്ഥിയായി മുൻ ഡിജിപി ആർ.ശ്രീലേഖയാണ് മത്സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം ആവർത്തിക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ നിന്നും മത്സരിക്കാൻ കെ മുരളീധരനാണ് കച്ചകെട്ടിയിറങ്ങുന്നത്. മൂന്ന് സ്ഥാനാർത്ഥികളും ശക്തരായതോടെ മത്സരം ഇത്തവണ കനക്കും.

കഴക്കൂട്ടം നിയോ‍‍‍‍‍ജകമണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരം പൊടിപാറിക്കും. മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഏറ്റുമുട്ടുമ്പോള്‍ മത്സരം ഇത്തവണ കൊഴുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, 2021-ല്‍ മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ശരത് ചന്ദ്രപ്രസാദാണ് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി.

അമ്പലപ്പുഴയിലെ മത്സ‌രം കേരളമാകെ ഉറ്റുനോക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ സിപിഎമ്മിന്‍റെ മുൻനിര നേതാക്കളില്‍ ഒരാളായിരുന്ന ജി.സുധാകരൻ ഇന്ന് കോണ്‍ഗ്രസ് പിന്തുണയില്‍ അമ്പലപ്പുഴയില്‍ സ്ഥാനാർത്ഥിയാണ്. സി.പി.എമ്മിന്‍റെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് വേണ്ടി സിറ്റിങ് എംഎല്‍എ എച്ച്‌. സലാം കളത്തിലിറങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കോളിളക്കമുണ്ടായ അമ്പലപ്പുഴ ഇത്തവണ എങ്ങോട്ട് തിരിയും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്.

ആറൻമുള തിരിച്ചു പിടിക്കാൻ കോണ്‍ഗ്രസിന്റെ അബിൻ വർക്കിയും, സീറ്റ് നിലനിർത്താൻ മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ വീണാ ജോർജും ഏറ്റു‌മുട്ടുമ്പോള്‍, മണ്ഡലത്തില്‍ കളംപിടിക്കാൻ ബിജെപി ഇക്കുറി ഇറക്കിയിരിക്കുന്നത് മുൻ സംസ്ഥന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ്. ആറന്മുള നിയമസഭാമണ്ഡലത്തില്‍ ഇത്തവണ പ്രവചനാതീതമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. വികസന നേട്ടങ്ങള്‍ ഉയർത്തിയാണ് എല്‍ഡിഎഫ് സ്ഥാനാർഥി വീണ ജോർജ് പ്രചാരണം നടത്തുന്നത്. ആരോഗ്യവകുപ്പിലെ വീഴ്ചകള്‍ ആയുധമാക്കി യുഡിഎഫും, ബിജെപിയും ശക്തമായ പ്രചാരണം കാഴ്ചവെക്കുന്നു.

സിനിമാ താരമായ രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അങ്കം കുറിക്കുമ്പോള്‍ ബിജെപി ഇത്തവണ നിയമസഭയില്‍ സീറ്റ് നേടുമെന്നു പ്രഖ്യാപിച്ച മണ്ഡലം കൂടിയാണ് പാലക്കാട്. അതിനായി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രനാണ് നറുക്ക് വീണിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണം ഇത്തവണ ചർച്ചയാവുമെന്നാണ് നിരീക്ഷണം. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എല്‍ഡിഎഫ് മണ്ഡലത്തില്‍ എൻഎംആർ റസാഖിനെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്. പ്രമുഖ ഹോട്ടല്‍ വ്യവസായിയാണ് റസാഖ്.

1977-ല്‍ രൂപീകൃതമായത് മുതല്‍ പേരാവൂർ കൂടുതല്‍ തവണയും നിന്നത് വലതിനൊപ്പമാണ്. ഇത്തവണ ആത് തിരുത്തിക്കുറിക്കാനാണ് എല്‍ഡിഎഫിനെ തീരുമാനം. അതിനായി തങ്ങളുടെ വജ്രായുധമായ കെ.കെ ശൈലജയെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. മത്സരം കനക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. സിറ്റിങ് എം എല്‍യും മണ്ഡലത്തിലെ മുൻ എംഎല്‍എയും‌ നേർക്കുനേർ ഏറ്റു മുട്ടുമ്പോള്‍ വിജയം ആർക്കെന്ന് കണ്ട് തന്നെയറിയണം. 2006-ലാണ് കോണ്‍ഗ്രസിനെ അട്ടിമറിച്ച്‌ പേരാവൂർ കെ.കെ. ശൈലജ പിടിച്ചടക്കിയത്. 9,099 വോട്ടുകള്‍ക്കാണ് എ.ഡി. മുസ്തഫയെ അന്ന് ശൈലജ പരാജയപ്പെടുത്തിയത്.

ബേപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ പി.വി. അൻവറിന്റെ വരവാണ് മത്സരത്തിന് ആക്കം കൂട്ടുന്നത്. കാലങ്ങളായി എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന മണ്ഡലം ഇത്തവണ കളംമാറ്റി ചവിട്ടുമോയെന്ന് കണ്ടറിയണം. അതേസമയം രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയും സിറ്റിങ് എംഎല്‍യുമായ പിഎ മുഹമ്മദ് റിയാസാണ് എല്‍‍‍‍‍ഡിഎഫില്‍ നിന്നും മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും എംഎല്‍എ സ്ഥാനം രാജിവെക്കുകയും ചെയ്താണ് പി.വി. അൻവർ എല്‍ഡിഎഫ് വിട്ടത്. ഇടത് കോട്ടയായ ബേപ്പൂരിലെ കാറ്റ് ഇത്തവണ മാറി വീശുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്. ബിജെപിയില്‍ നിന്നും കെ.പി പ്രകാശ് ബാബുവാണ് ഇത്തവണ മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തളിപ്പറമ്പിലെ സിപിഎമ്മില്‍ ഉണ്ടായ പൊട്ടിത്തെറി പാർട്ടിയെ സമ്മർദത്തിലാക്കിയിരുന്നു. സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യമളായാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ കോണ്‍ഗ്രസ് പിന്തുണയോടെ തളിപ്പറമ്പില്‍ സ്ഥാനാർത്ഥിയാണ്. സിപിഎമ്മിന്‍റെ വോട്ട് ഭിന്നിപ്പിച്ച്‌ ഭൂരിപക്ഷം നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യം.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം. ജില്ലയില്‍ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. മഞ്ചേശ്വരത്ത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപിക്ക് പരാജയങ്ങള്‍ സംഭവിച്ചത്. ബിജെപിയ്ക്ക് വേണ്ടി കെ.സുരേന്ദ്രൻ മത്സരിക്കുമ്പോള്‍ സിറ്റിങ് എം.എല്‍.എ.യും ലീഗ് സ്ഥാനാർഥിയുമായ എ.കെ.എം. അഷ്‌റഫാണ് യുഡിഎഫ് സ്ഥാനാർത്ഥി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക