സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശന ചടങ്ങില്‍ ആളുകള്‍ വരുന്നത് തടയാൻ നീക്കം ഉണ്ടായെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ മോശക്കാരൻ ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
അതേസമയം സിപിഐഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നല്‍കിയിരുന്നു. രണ്ടുദിവസമായി സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയിരുന്നത്.കഴിഞ്ഞ ദിവസമാണ് വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്.
ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം അറിയിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞിരുന്നു. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞു.
എന്നാല്‍ തന്നെ പുറത്താക്കിയതിന് പിന്നാലെയും പാര്‍ട്ടി ആരോപണങ്ങള്‍ തള്ളിയും ഫണ്ട് ക്രമക്കേടില്‍ ഉറച്ചും നില്‍ക്കുകയാണ് വി കുഞ്ഞികൃഷ്ണന്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളൊന്നുമില്ലെന്നും ചിലത് കേട്ടപ്പോള്‍ ചിരിയാണ് ഉള്ളാലെ വന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്തേനെ. ഏത് ചാനലില്‍ അഭിമുഖം നല്‍കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെയായിരിക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.







