മഞ്ഞ് ഒരു പ്രത്യേക ആവേശം തരുന്നതാണ്. ഏങ്ങും വെള്ള നിറത്തിലുള്ള മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലങ്ങള്‍ കാഴ്ചയെ പെട്ടെന്ന് തന്നെ ആകർഷിക്കുന്നു.എന്നാല്‍, റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ് റഷ്യയില്‍ മഞ്ഞ് വീണിരിക്കുന്നത്. അതും കഴിഞ്ഞ ദിവസം. റഷ്യ ഒരു മാജിക്കല്‍ വണ്ടർലാന്‍റ് പോലെയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന കുറിപ്പുകള്‍.
നാലഞ്ച് നില ഉയരത്തില്‍ മഞ്ഞ്
മനുഷ്യരുടെ പോലും അതിജീവനം ദുഷ്ക്കരമാക്കുന്ന രീതിയിലാണ് റഷ്യയിലെ കംചത്ക ഉപദ്വീപിലെ മഞ്ഞ് വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രിയില്‍ കിടക്കാൻ പോകുമ്പോള്‍ ചെറിയൊരു മഞ്ഞ് വീഴ്ചയൊഴിച്ചാല്‍ വളരെ സാധാരണമായിരുന്നു എല്ലാം. എന്നാല്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മൂന്നും നാലും അഞ്ചും നില ഉയരമുള്ള അപ്പാർട്ട്മെന്‍റുകളോളം ഉയരത്തില്‍ മഞ്ഞ് പുതഞ്ഞിരിക്കുന്നു. ആളുകള്‍ തങ്ങളുടെ ജനലുകളിലൂടെ മഞ്ഞിലേക്ക് എടുത്തു ചാടുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍. ചിലർ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. മറ്റ് ചിലർ മഞ്ഞില്‍ വലിയ തുരങ്കങ്ങള്‍ നിർമ്മിച്ച് തങ്ങളുടെ വാഹനങ്ങള്‍ ഓണ്‍ ചെയ്യാനായി പോകുന്നതും വീഡിയോയില്‍ കാണാം.
ദിവസങ്ങള്‍ നീളം
ഭൂമി ഒരു തരി പോലും കാണാനില്ല. കാറുകളും മറ്റ് വാഹനങ്ങളും എന്തിന് വൃക്ഷങ്ങളും ബഹുനില കെട്ടിടങ്ങള്‍ പോലും മൂടിക്കിടക്കുന്ന രീതിയിലാണ് മഞ്ഞ് വീണിരിക്കുന്നത്. സൈബീരിയ അടക്കമുള്ള റഷ്യയുടെ കിഴക്കൻ മേഖലയില്‍ ജനജീവിതം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വർഷത്തെക്കാള്‍ അതിശക്തമാണ് ഇപ്പോഴത്തെ മഞ്ഞ് വീഴ്ച. കംചത്ക ഉപദ്വീപില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടാം നിലവരെ മൂടുന്ന തരത്തില്‍ മഞ്ഞ് വീഴ്ചയുണ്ടായെന്ന് മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികൂല കാലാവസ്ഥയില്‍ സ്കൂളുകള്‍ അടച്ചു. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചു. അത്യാവശ്യമുള്ള ജോലികള്‍ക്ക് മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. സെക്കന്‍റില്‍ 25 – 30 മീറ്ററില്‍ തണുത്ത കാറ്റ് വീശുമെന്നും -2 ഡിഗ്രി സെല്‍ഷ്യസാകും തണുപ്പെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇത് ചിലപ്പോള്‍ ദിവസങ്ങളോളം നില്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.





