ഒറ്റപ്പാലത്ത് ദമ്പതികള്‍ വെട്ടേറ്റ് മരിച്ചു. ഒറ്റപ്പാലം തോട്ടക്കരയില്‍ ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. നാലു വയസ്സുകാരനായ കൊച്ചുമകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദമ്പതികളുടെ വളർത്തുമകളായ സുല്‍ഫിയത്തിന്റെ മകനാണ് നാലുവയസ്സുകാരൻ.
രാത്രി 12 മണിയോടെ സുല്‍ഫിയത്ത് കുഞ്ഞുമായി റോഡിലൂടെ ഓടുന്നത് കണ്ടാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മകളുടെ ഭർത്താവാണ് റാഫി. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. കുട്ടിയുടെ അവകാശ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം എന്ന് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. ഇയാള്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ്. റാഫിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





