കുടിവെള്ളത്തില്‍ ടോയ്‌ലെറ്റ് മാലിന്യം കലർന്നതിനെ തുടർന്ന് ആരോഗ്യം വഷളായി മരിച്ചവരുടെ കൂട്ടത്തില്‍ അഞ്ചുമാസം പ്രായമായ ആണ്‍കുഞ്ഞും.മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ഭഗീരഥപുരയിലാണ് സംഭവം. പ്രൈവറ്റ് കൊറിയർ കമ്ബനിയിലെ ജീവനക്കാരനായ സുനില്‍ സാഹുവിന്റെ മകൻ അവ്യാനാണ് മരിച്ചത്. ആദ്യത്തെ പെണ്‍കുട്ടി ജനിച്ച്‌ പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞായിരുന്നു അവ്യാൻ.

അവ്യാന്റെ അമ്മയ്‌ക്ക് മുലപ്പാല്‍ ഉത്പാദിപ്പിക്കാൻ സാധിക്കില്ല. അതിനാല്‍ ഡോക്‌ടറിന്റെ നിർദേശപ്രകാരം പാക്കറ്റ് പാലിലേക്ക് അല്‍പം പൈപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചാണ് കുഞ്ഞിന് നല്‍കിയിരുന്നത്. എന്നാല്‍ പൈപ്പ് വെള്ളത്തിനുള്ളില്‍ ടോയ്‌ലെറ്റ് മാലിന്യം കലർന്നത് കുടുംബം അറിഞ്ഞിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂർണ ആരോഗ്യവാനായിരുന്ന കുഞ്ഞിന് കടുത്ത പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്‌ടർ നിർദേശിച്ച മരുന്നുകള്‍ നല്‍കുന്നുണ്ടായിരുന്നെങ്കിലും ഞായറാഴ്‌ചയോട് കൂടി ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഭഗീരഥപുരയില്‍ ടോയ്‌ലെറ്റ് മാലിന്യം കുടിവെള്ളത്തില്‍ കലർന്നതിനെത്തുടർന്ന് ഇതുവരെ 40 മരണങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നൂറിലധികം പേർ നിലവില്‍ ചികിത്സയിലാണ്. പലരുടെയും നില ഗരുതരമാണ്. ഭഗീരഥപുരയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിന് മുകളിലൂടെ യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് ടോയ്‌ലെറ്റ് മാലിന്യം ഒഴുക്കിയിരുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന പൊട്ടലുകള്‍ മലിനജലം അതിലേക്ക് കലരുന്നതിന് കാരണമായി.

പ്രതിസന്ധിയെക്കുറിച്ച്‌ പരിശോധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പല്‍ കോർപ്പറേഷൻ കമ്മീഷണർ ദിലീപ് കുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ജലവിതരണ അസിസ്റ്റൻ്റ് എഞ്ചിനീയർ, സബ് എഞ്ചിനീയർ, സോണല്‍ ഓഫീസർ എന്നിവരെ സസ്‌പെന്റ് ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക