കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്ബർ നറുക്കെടുപ്പ് മാറ്റിവച്ചു. ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു താരുമാനം.
അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഏജന്‍സികളിലേക്ക് അവസാനമായി എത്തിയ ടിക്കറ്റുകളില്‍ വലിയൊരു വിഭാഗം ഇപ്പോഴും വില്‍ക്കാതെ കിടക്കുന്നുണ്ട്. ഇത് വിറ്റുതീരാന്‍ സമയം അനുവദിക്കണമെന്ന് ഏജന്‍സികള്‍ നേരത്തെ തന്നെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം പരിഗണിച്ചുകൊണ്ടാണ് നറുക്കെടുപ്പ് നാലാം തിയതിയിലേക്ക് മാറ്റിയിരിക്കുന്നത്.








