ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ. ഓണക്കാലത്തോട് അനുബന്ധിച്ച്‌ സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിയതോടെയാണ് ജനം സപ്ലൈകോ സ്‌റ്റോറിലേക്ക് ഇടിച്ചുകയറാന്‍ തുടങ്ങിയത്.വിലയില്‍ റെക്കോഡിട്ട വെളിച്ചെണ്ണയെ സപ്ലൈകോ വഴി വില കുറച്ച്‌ ലഭ്യമാക്കിയതും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ അളവില്‍ അരി വിതരണം ചെയ്യാന്‍ തുടങ്ങിയതുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്.

ഇന്നലെ അതായത് ആഗസ്റ്റ് 29 ന് റെക്കോഡ് വരുമാനമാണ് സപ്ലൈക്കോയ്ക്ക് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം 17 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് വരുമാനമായി ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമാണിത്. ആഗസ്റ്റ് 27 ന് 15.78 കോടി രൂപയായിരുന്നു സപ്ലൈക്കോയുടെ പ്രതിദിന വരുമാനം. വെളിച്ചെണ്ണയും അരിയും തരംഗമായത് തന്നെയാണ് ഈ വരുമാന വളര്‍ച്ചയ്ക്ക് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരിയും 349 രൂപ നിരക്കില്‍ ശബരി വെളിച്ചെണ്ണയും ആണ് സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്നത്. ഇതോടെയാണ് ജനങ്ങള്‍ സപ്ലൈകോയിലേക്ക് തിരിച്ചുകയറിയത്. മാത്രമല്ല സബ്‌സിഡി സാധനങ്ങള്‍ സെപ്റ്റംബറിലേത് മുന്‍കൂര്‍ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവില്‍ സബ്‌സിഡി വസ്തുക്കള്‍ വിറ്റഴിക്കുന്നുണ്ട്. ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് സപ്ലൈകോയുടെ വരുമാനം.

മുന്‍പ് ശരാശരി പ്രതിമാസ വരുമാനം 150 കോടിയില്‍ താഴെയായിരുന്നു. സാമ്ബത്തിക പ്രതിസന്ധി കാരണം വില്‍പ്പന ഇടിഞ്ഞ് പ്രതിദിന വരുമാനം മൂന്ന് – നാല് കോടി വരെയായി താഴ്ന്നിരുന്നു. അതില്‍ നിന്നാണ് ഈ തിരിച്ചുവരവ്. ഈ മാസം 41 ലക്ഷം പേര്‍ സപ്ലൈകോയിലെത്തി. സപ്ലൈകോ ഓണം ഫെയറുകള്‍ വഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയില്‍ 80.03 ലക്ഷം രൂപ സബ്‌സിഡി സാധനങ്ങള്‍ വഴിയാണ് എന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം മൂന്ന് മാസമായി നടത്തിയ പരിശ്രമമാണ് വിലക്കയറ്റത്തെ പിടിച്ചിനിര്‍ത്തിയത് എന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കട വഴി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ന്യായ വില അരി ഉറപ്പാക്കി എന്നും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ 15 കിലോ അരി റേഷന്‍ കടയില്‍ കിട്ടും എന്നും അദ്ദേഹം പറഞ്ഞു.

എഫ് സി ഐയില്‍ നിന്ന് എടുക്കുന്ന അരിയാണ് സംസ്ഥാന സബ്‌സിഡിയും ചേര്‍ത്ത് സപ്ലൈകോ ഒരു റേഷന്‍ കാര്‍ഡിന് 25 രൂപ നിരക്കില്‍ 20 കിലോഗ്രാം വീതം കൊടുക്കുന്നത്. ഇതിന് പുറമെ പതിവ് ക്വാട്ടയായ എട്ട് കിലോ അരിയും വാങ്ങാം. അതായത് ഫലത്തില്‍ ഓണക്കാലത്ത് റേഷന്‍കട, സപ്ലൈകോ എന്നിവ വഴി ഓരോ കാര്‍ഡുടമയ്ക്കും 43 കിലോഗ്രാം അരി കിട്ടുന്ന സാഹചര്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ ശബരി ബ്രാന്‍ഡിന്റെ പുതിയ അഞ്ച് ഉത്പന്നങ്ങള്‍ കൂടി സപ്ലൈക്കോ വില്‍പനയ്ക്ക് എത്തിച്ചിട്ടുണ്ട്. അരിപ്പൊടി (പുട്ടു പൊടി, അപ്പം പൊടി ), പായസം മിക്‌സ് ( സേമിയ / പാലട 200 ഗ്രാം പാക്കറ്റുകള്‍ ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടന്‍ മട്ട (വടിയരി, ഉണ്ടയരി) എന്നിവയാണ് ശബരി ബ്രാന്‍ഡിലെ പുതിയ ഉത്പന്നങ്ങള്‍. കിലോയ്ക്ക് 88 രൂപ വിലയുള്ള അരിപ്പൊടി 46 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക