കാനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ജീവനക്കാർ നടത്തിയ ‘ബീഫ് പാർട്ടി’ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.പുതിയതായി ചുമതലയേറ്റ ബീഹാർ സ്വദേശിയായ റീജിയണല്‍ മാനേജർ, ഓഫീസിലെ കാന്റീനില്‍ ബീഫ് വിഭവങ്ങള്‍ നിരോധിച്ചതോടെയാണ് , ജീവനക്കാർ വേറിട്ട ഒരു പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനേജരുടെ തീരുമാനത്തിന് മറുപടിയുമായി ജീവനക്കാർ ഓഫീസ് പരിസരത്തിന് പുറത്തു തന്നെ ബീഫ് വിളമ്ബി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) യാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ബീഹാർ സ്വദേശിയായ പുതിയ റീജിയണല്‍ മാനേജർ ജീവനക്കാരോട് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഫെഡറേഷൻ ആദ്യം പ്രതിഷേധം ആസൂത്രണം ചെയ്തത്.
എന്നാല്‍, കാന്റീനിലെ ബീഫ് നിരോധനത്തെക്കുറിച്ച് അറിഞ്ഞതോടെ പ്രതിഷേധം ഈ വിഷയത്തിലേക്ക് തിരിക്കുകയായിരുന്നു.”ഇവിടെ പ്രവർത്തിക്കുന്ന കാന്റീനില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് ബീഫ് വിളമ്ബിയിരുന്നത്. അത് നിർത്തണമെന്ന് മാനേജർ നിർദ്ദേശിച്ചു,” ഫെഡറേഷൻ നേതാവ് എസ്.എസ്. അനില്‍ പറഞ്ഞു. “ഇന്ത്യയില്‍ ഭക്ഷണം ഒരു വ്യക്തിയുടെ ഇഷ്ടമാണ്, ഭരണഘടന അനുസരിച്ച് എല്ലാവർക്കും അവരുടെ ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഞങ്ങള്‍ ആരെയും ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നില്ല. ഇത് ഞങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.







