കേരളത്തിന് വിഎസ് എന്തായിരുന്നുവെന്ന് തിരുവനന്തപുരം ദര്‍ബാര്‍ ഹാള്‍ മുതല്‍ ആലപ്പുഴ വരെ മഴയോ വെയിലോ രാവോ പകലോ എന്ന് നോക്കാതെ കടല്‍ പോലെ ഒഴുകിയെത്തിയ ജനക്കൂട്ടം കാണിച്ച്‌ തരുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിന്ന ജനനായകനാണ് വിഎസ് എന്ന് ഓരോരുത്തരും പറയുന്നു. വിഎസിനെ കുറിച്ചുളള ഓര്‍മ്മകള്‍, അനുഭവങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയ നിറയെ.അക്കൂട്ടത്തില്‍ സാധാരണക്കാരും രാഷ്ട്രീയക്കാരും സിനിമാക്കാരും എല്ലാവരും ഉണ്ട്.

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി പ്രിയ സഖാവെന്നാണ് വിഎസിനെ ഓര്‍ക്കുന്നത്. ”നീതിയുടെ പോരാളിയായി അദ്ദേഹം ആരംഭിച്ച സമര ജീവിതം വിശ്രമ ജീവിതത്തിലേക്ക് മടങ്ങുവോളം തുടര്‍ന്നു. നാടിന്റെ നല്ല നാളെ സ്വപ്‌നം കാണുന്ന ഓരോരുത്തര്‍ക്കും വിഎസ് എന്നും വലിയ ആവേശമാണ്” എന്നും മമ്മൂട്ടി പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനകീയ സമരങ്ങളില്‍ വിഎസ് എന്നും ശക്തമായ സാന്നിധ്യമായിരുന്നു. അതിലൊന്നാണ് പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ബോട്‌ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരം. അന്ന് വിഎസ് പ്രതിപക്ഷ നേതാവായിരുന്നു. പ്ലാച്ചിമട സമരമുഖത്ത് നേരിട്ട് എത്തിയാണ് വിഎസ് പിന്തുണ പ്രഖ്യാപിച്ചത്.കൊക്കക്കോളയ്ക്ക് എതിരെയുളള വിഎസിന്റെ ഈ നിലപാട് പക്ഷേ മമ്മൂട്ടിക്ക് വരുത്തിയത് 2 കോടിയുടെ നഷ്ടമാണ്. അല്ലെങ്കില്‍ വിഎസിന്റെ വാക്കുകളുടെ പേരില്‍ മമ്മൂട്ടി 2 കോടി വേണ്ടെന്ന് വെച്ചെന്നും പറയാം.

അന്ന് സൂപ്പര്‍താരമായ മമ്മൂട്ടിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനുളള നീക്കം കൊക്കക്കോള നടത്തിയിരുന്നു. 2 കോടി രൂപയാണ് മമ്മൂട്ടിക്ക് കമ്ബനി ഓഫര്‍ ചെയ്തത് എന്നാണ് അന്ന് വാര്‍ത്തകള്‍ വന്നത്.2004ലാണിത്. അന്ന് 2 കോടി രൂപ പ്രതിഫലം എന്നത് അന്ന് വമ്ബന്‍ ഓഫറാണ്. ഒരു പരസ്യതാരമാകാന്‍ തെന്നിന്ത്യയിലെ ഒരു സിനിമാ താരത്തിന് അന്ന് ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയാണത് എന്നും പറയപ്പെടുന്നു. എന്തായാലും മമ്മൂട്ടി ആ ഓഫര്‍ സ്വീകരിച്ചു. സൂപ്പര്‍താരം തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി വരുന്നുവെന്ന പ്രഖ്യാപനം കൊക്കക്കോള കമ്ബനി നടത്തുകയും ചെയ്തു.

അന്ന് ഇടതുപക്ഷ ചാനലായ കൈരളിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി. അദ്ദേഹം കൊക്കക്കോളയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നു എന്നുളള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നു. തൊട്ടടുത്ത ദിവസം കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ച്‌ പ്രതിപക്ഷ നേതാവായ വിഎസ് മാധ്യമങ്ങളെ കാണുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച്‌ വിഎസിനോട് ചോദിച്ചു. കൈരളി ചെയര്‍മാനായ മമ്മൂട്ടി കൊക്കക്കോളയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു ചോദ്യം.

ഒട്ടും ആലോചിക്കാതെ ഉടനടി വിഎസ്സിന്റെ മറുപടി വന്നു.. രണ്ടും കൂടി പറ്റില്ല. ഒന്നുകില്‍ മമ്മൂട്ടിക്ക് കൈരളിയുടെ ചെയര്‍മാനായി തുടരാം, അല്ലെങ്കില്‍ കൊക്കക്കോളയുടെ അംബാസിഡറാകാം, എന്നാണ് വിഎസ് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞത്. ജലചൂഷണവും പരിസ്ഥിതി നാശവും വരുത്തി പ്ലാച്ചിമടയിലെ ജീവിതം ദുരിതമാക്കിയ ഒരു കമ്ബനിയെ എങ്ങനെയാണ് ഇടതുപക്ഷ ചാനലിന്റെ ചെയര്‍മാന്‍ പ്രതിനിധികരിക്കുക എന്ന കാര്യത്തില്‍ വിഎസിന് സംശയമേ ഇല്ലായിരുന്നു. എന്തായാലും തൊട്ട് പിറകെ കൊക്കക്കോളയുടെ അംബാസിഡറാകാനുളള തീരുമാനത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക