കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫി പരമ്ബരയ്ക്കിടെ ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോർന്ന സംഭവത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് കടുത്ത നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്.പരിശീലകൻ ഗൗതം ഗംഭീറിന്റെ സപ്പോർട്ട് സ്റ്റാഫിലുള്ള മൂന്നുപേരെ ബിസിസിഐ പുറത്താക്കാനൊരുങ്ങുന്നതായി റിപ്പോർട്ട് ചെയ്തത്.
അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരെ പുറത്താക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.ബോർഡർ ഗാവസ്കർ ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തിന് ഒരു താരം താത്പര്യം പ്രകടിപ്പിച്ചതായുള്ള വാർത്തകള്‍ പരന്നിരുന്നു.
പരിശീലകൻ ഗൗതം ഗംഭീർ സർഫറാസ് ഖാനെ കുറ്റപ്പെടുത്തിയതായും അന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടാണ് കർശന നടപടിക്ക് ബിസിസിഐ ഒരുങ്ങുന്നത്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ ഉള്‍പ്പടെ ബിസിസിഐ പുറത്താക്കിയേക്കുമെന്നാണ് റിപ്പോർട്ട്. അഭിഷേക് ടീമിനൊപ്പം ചേർന്നിട്ട് എട്ട് മാസം മാത്രമേ ആകുന്നുള്ളൂ. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.
അതേസമയം മൂന്ന് വർഷത്തിലധികമായി ടീമില്‍ തുടരുന്ന സപ്പോർട്ട് സ്റ്റാഫുകളെ പുറത്താക്കാൻ ബിസിസിഐ നീക്കം നടത്തുന്നതായും റിപ്പോർട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ നോട്ടീസയച്ചെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പരാമർശം. ആ പശ്ചാത്തലത്തില്‍ ടീമിനൊപ്പം മൂന്ന് വർഷമായുള്ള ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരും പുറത്തായേക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.
ബോർഡർ ഗാവസ്കർ പരമ്ബരയില്‍ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. മൂന്ന് ടെസ്റ്റില്‍ ഓസീസ് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി. തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്താകുകയും ചെയ്തിരുന്നു.







