സംസ്ഥാനത്ത് ഭൂമി തരമാറ്റത്തിന് ഈടാക്കുന്ന ഫീസ് വ്യാപകമായി വകമാറ്റുന്നു. തണ്ണീർത്തട നിയമ പ്രകാരം തരംമാറ്റത്തിലൂടെ ഫീസ് ആയി കിട്ടുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടവും, ഹൈക്കോടതി നിർദ്ദേശവും നിലനില്‍ക്കെയാണ് സർക്കാർ പൊതുഫണ്ടിലേക്ക് തുക മാറ്റിയത്.

കോടി കണക്കിന് രൂപ തരം മാറ്റത്തിലൂടെ കിട്ടിയിട്ടും കാർഷിക അഭിവൃദ്ധി ഫണ്ടില്‍ നിലവിലുള്ളത് ഒരു രൂപ മാത്രമാണെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. നെല്‍വയലും തണ്ണീർത്തടങ്ങളും നികത്തുമ്ബോള്‍ നഷ്ടമാകുന്ന കാ‍ർഷിക സമ്ബത്തിന് പകരം കൃഷിയോ പ്രോത്സാഹിക്കാൻ നടപടി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ചത്. 2008 ലെ കേരള നെല്ല് വയല്‍ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി നികത്തപ്പെടുന്ന ഭൂമിക്ക് ഈടാക്കുന്ന ഫീസ് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്നാണ് ചട്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലാൻഡ് റവന്യു കമ്മീഷ്ണർക്കാണ് കാർഷിക അഭിവൃദ്ധി ഫണ്ടിന്‍റെ ചുമതല. ഇതിനായി ലാൻഡ് റവന്യു കമ്മീഷ്ണറുടെ പേരില്‍ പ്രത്യേകം ട്രഷറി സേവിങ്ങ്സ് അക്കൗണ്ട് ഉണ്ട്. എന്നാല്‍ ഈ അക്കൗണ്ടിലെ വിവരങ്ങളാണ് ഞെട്ടിക്കുന്നത്.2024 ഡിസംബർ വരെ സംസ്ഥാനത്തെ ഭൂമി തരമാറ്റത്തിനുള്ള ഫീസ് ഇനത്തില്‍ റവന്യു വകുപ്പിന് 1606 കോടി 6 ലക്ഷത്തി തൊണ്ണൂറായിരത്തി എഴുനൂറ്റി എഴുപത്തിയൊന്ന് രൂപ കിട്ടിയിട്ടുണ്ട്. പക്ഷെ ഈ വിവരാവകാശ രേഖകള്‍ പറയുന്നത് ലാൻഡ് റവന്യു കമ്മീഷ്ണറുടെ കാർഷിക അഭിവ‍ൃദ്ധി അക്കൗണ്ടിലുള്ളത് ഒരു രൂപ മാത്രമെന്നാണ്. എവിടേക്കാണ് പണം വകമാറ്റിയതെന്നും എന്തിന് വേണ്ടി ചെലവഴിച്ചു എന്നതിലും റവന്യു വകുപ്പിന് മറുപടിയില്ല.

പല തവണ കാർഷിക അഭിവൃദ്ധി ഫണ്ടിന്‍റെ വിനിയോഗത്തില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. റവന്യു വകുപ്പിന്‍റെ വെബ്സൈറ്റില്‍ ഇത് അപ്‍ലോഡ് ചെയ്യണമെന്നും പറഞ്ഞതാണ്. നാളിതുവരെ ഒന്നും ഉണ്ടായിട്ടില്ല.

നിയമവിരുദ്ധമായി നികത്തപ്പെടുന്ന ഭൂമി പൂർവസ്ഥിതിയിലാക്കാനും കാർഷിക അഭിവൃദ്ധി ഫണ്ടില്‍ നിന്നാണ് പണം ചെലവഴിക്കേണ്ടത്. ഇതിനൊന്നും നിലവില്‍ പണം ഇല്ല. നെല്‍കൃഷിയും കർഷകരും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്ബോള്‍ കാർഷിക അഭിവൃദ്ധി ഫണ്ടില്‍ നിന്ന് സഹായമുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക