തിരുവനന്തപുരം: സംസ്ഥാന നേഴ്സിങ് കൗൺസിലിൽ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനാൽ യഥാസമയം കൗൺസിൽ യോഗം ചേരാതെ അടിയന്തര സേവനങ്ങൾ നേഴ്സുമാർക്ക് നിഷേധിക്കുന്നു.
നഷ്ട്ടപ്പെട്ടു പോയ നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായത്. വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവരും അവിടെ നിന്നും മതിയാക്കി നാട്ടിലെത്തി സർക്കാർ ജോലിക്കടക്കം കയറേണ്ടി വരുന്നവരും ഉൾപ്പെടെ ഇത്തരത്തിൽ നെട്ടോട്ടം ഓടുകയാണ്.
മൂന്നുമാസത്തിനുള്ള ലഭിച്ച 50 അപേക്ഷകളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഡിസംബറിലാണ് അവസാനമായി കൗൺസിൽ യോഗം ചേർന്ന് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ അനുവദിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്നതിനാൽ ഇതിനിടയിൽ കൗൺസിൽ യോഗം ചേരേണ്ടന്ന നിലപാടിലാണ് അധികൃതരെന്നാണ് വിവരം.
ജൂലൈ 4നാണ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അതുവരെ യോഗം ചേരാതിരുന്നതിനാൽ നൂറുകണക്കിന് നേഴ്സുമാർക്ക് നാട്ടിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ നഷ്ടമാകും.
പല കാരണങ്ങളാൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരാണ് അപേക്ഷ നൽകിയത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വിദേശരാജ്യങ്ങളിൽ നിന്ന് എക്‌സിറ്റ് വിസ ലഭിക്കൂ.





