കൊച്ചി : ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സിപിഎം നേതാവ് പി കെ ശ്രീമതിയും തമ്മിലുള്ള ഒത്തുതീർപ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തുതീർപ്പ് രേഖയിൽ വ്യക്തമായി പറയുന്നു. തന്റെ ഔദാര്യമാണ് ഖേദപ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
എന്നാൽ ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിക്കുമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു. ഗോപാലകൃഷ്ണന്റെ വാദത്തോടും ഫേസ്ബുക്ക് പോസ്റ്റിനോടും തൽക്കാലം മറുപടിയില്ലെന്നും അവർ പറഞ്ഞു.തന്റെ മകനെ കുറിച്ച് ചാനൽ ചർച്ചയിൽ കയറിയിരുന്ന് ഗോപാലകൃഷ്ണൻ കൊള്ളരുതായ്മ പറഞ്ഞു എന്നായിരുന്നു പി കെ ശ്രീമതിയുടെ കേസ്. പി കെ ശ്രീമതി മന്ത്രിയായിരുന്നപ്പോൾ മകന്റെ കമ്പനിയിൽ നിന്നായിരുന്നു സർക്കാർ ആശുപത്രികൾക്ക് മരുന്ന് എത്തിച്ചത് എന്നായിരുന്നു ആരോപണം. ആരോപണത്തിന് എന്ത് രേഖയുണ്ടെന്നു കോടതി ഗോപാലകൃഷ്ണനോട് ചോദിച്ചു. മരിച്ചുപോയ പിടി തോമസ് പറഞ്ഞത് താൻ കേട്ടു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ന്യായം. ക്ഷമ പറയാൻ തയ്യാറാണെന്ന് ഗോപാലകൃഷ്ണനും പറഞ്ഞു.
ക്ഷമ പറഞ്ഞതിനുശേഷം മീഡിയേഷൻ സെന്ററിൽ എത്തിയ ഇരുവരും കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായി. ഗോപാലകൃഷ്ണന്റെ ഖേദപ്രകടനം ഇടത് സഹയാത്രികർ സാമൂഹിക മാധ്യമങ്ങളിൽ ആഘോഷിച്ചതോടെയാണ് ഗോപാലകൃഷ്ണൻ നിലപാട് മാറ്റി രംഗത്തെത്തിയത്.






