മുംബൈ: മുൻ മുഖ്യമന്ത്രിയും ശിവസേനാ (യുബിടി) നേതാവുമായ ഉദ്ധവ് താക്കറെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു മാപ്പപേക്ഷിച്ചിരുന്നെന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധതയും ഉദ്ധവ് അറിയിച്ചിരുന്നു. എന്നാൽ, മുംബൈയിൽ മടങ്ങിയെത്തിയപ്പോൾ ഉദ്ധവ് വാക്കുമാറ്റിയെന്നും ഷിൻഡെ ആരോപിച്ചു.
മഹാരാഷ്‌ട്ര ലെജിസ്ലേറ്റിവ് കൗൺസിലിലാണു ഷിൻഡെയുടെ വെളിപ്പെടുത്തൽ. ഉദ്ധവ് പക്ഷത്തെ നേതാവ് അനിൽ പരബും സമാനമായി പിൻവാതിൽ ചർച്ച നടത്തിയെന്നു ഷിൻഡെ. ഒരു നോട്ടീസ് കിട്ടിയപ്പോൾ നിങ്ങളും ബിജെപി നേതാക്കളെ കാണാൻ പോയില്ലേ. കേസിൽ നിന്നു രക്ഷിക്കണമെന്ന് അഭ്യർഥിച്ചില്ലേ. ആശ്വാസം കിട്ടിയപ്പോൾ നിങ്ങൾ നിലപാട് മാറ്റി. എനിക്കിതെല്ലാം അറിയാം- അനിൽ പരബിനോട് ഷിൻഡെ പറഞ്ഞു.
ഉദ്ധവ് താക്കറെ ഔറംഗസേബിന്‍റെ ആശയങ്ങളെ പുൽകിയതോടെ ശിവസേന അപകടത്തിലായതു കണ്ടാണ് താൻ മറിച്ചുള്ള നിലപാട് സ്വീകരിച്ചതെന്നും ഷിൻഡെ. അതു പരസ്യമായാണു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഷിൻഡെയുടെ ആരോപണങ്ങൾ ഉദ്ധവ് താക്കറെ തള്ളി. താൻ മോദിയെ കാണാൻ ചെന്നപ്പോൾ ഷിൻഡെ ബിജെപിയുടെ ചവറ്റുകൂനയിലായിരുന്നെന്നും ഉദ്ധവ്. മുഖ്യമന്ത്രിയായിരുന്ന ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു മാറേണ്ടി വന്നതു സൂചിപ്പിച്ചായിരുന്നു ഉദ്ധവിന്‍റെ പരിഹാസം.





