മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ പിഎച്ച‌്‌ഡിക്കായി സമർപ്പിച്ച തീസിസ് കോപ്പിയടിച്ചതാണെന്ന പരാതിയില്‍ നടപടി.അസം സർവകലാശാല രേഖകള്‍ യുജിസിക്ക് കൈമാറി. അസം സർവകലാശാല ബോധപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് യുജിസി ചെയർമാനടക്കം പരാതി നല്‍കിയിരുന്നു.
വി രാജേഷ് എന്നയാള്‍ മൈസൂർ സർവകലാശാലയില്‍ സമർപ്പിച്ച പിഎച്ച്‌ഡി തീസിസ് രതീഷ് കാളിയാടൻ കോപ്പിയടിച്ച് അസം സർവകലാശാലയില്‍ സമർപ്പിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് കണ്ണൂർ സർവകലാശാല സെനറ്റ് അംഗവും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സെക്രട്ടറിയുമായ ഡോ. ഷിനോ പി ജോസ് പരാതി നല്‍കിയിരുന്നു.
കോപ്പിയടിയെന്ന് പറയുന്ന രേഖകള്‍ കൂടുതല്‍ നടപടിക്കായാണ് യുജിസിക്ക് കൈമാറിയത്. എന്നാല്‍, യുജിസി അല്ല സർവകലാശാല തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാണ് ഷിനോ പി ജോസിന്റെ ആവശ്യം. യുജിസിയും അസം സർവകലാശാലയും മാതൃകാപരമായ നടപടി കൈക്കൊണ്ടിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.





