ലഹരി ഉപയോഗത്തിന്‍റെ അമിത ഉപയോഗം സമൂഹത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ പ്രവണതകളെ കുറിച്ച് മുന്നറിയിപ്പുകളുണ്ടെങ്കിലും തത്കാല സന്തോഷത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങുന്ന ലഹരിയില്‍ നിന്നും പിന്നീടൊരു മോചനം തന്നെ അസാധ്യമായി വരുന്നു.ഇതിനിടെ ആരോഗ്യവും സമ്ബത്തും പലവഴിക്ക് പോയിട്ടുണ്ടാകും. ചിക്കാഗോ സ്വദേശിനിയായ കെല്ലി കൊസൈറ, സമാനമായ ദുരന്തത്തിന്‍റെ ഇരയാണ്.
2017 ലാണ് കെല്ലി കൊസൈറ (38) കൊക്കൈയ്ന് അടിമയായത്. ഒരു രാത്രി സുഹൃത്തിനൊപ്പം പാർട്ടിക്ക് പോയതായിരുന്നു കെല്ലി. അവിടെ വച്ച് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ ആദ്യമായി കൊക്കെയ്ന്‍ ഉപയോഗിച്ചു. പക്ഷേ, അത് തന്‍റെ ജീവിതം തന്നെ ഇല്ലാതാക്കുമെന്ന് കെല്ലി തിരിച്ചറിയാന്‍ അല്പം വൈകി. അതിനിടെ 19 മാസങ്ങള്‍ കടന്ന് പോയിരുന്നു. കെല്ലിയുടെ സമ്ബാദ്യത്തില്‍ നിന്നും ചോര്‍ന്ന് പോയത് 70 ലക്ഷം രൂപ. എല്ലാം കൊക്കെയ്ന്‍ വാങ്ങാന്‍ ചെലവഴിച്ചത്. അവിടം കൊണ്ടും തീര്‍ന്നില്ല. കൊക്കെയ്ന്‍ മണത്ത് ഒടുവില്‍ കെല്ലിയുടെ മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരം രൂപപ്പെട്ടപ്പോഴാണ് താന്‍ ചെന്ന് വീണ അപകടത്തെ കുറിച്ച് കെല്ലിക്ക് ബോധ്യമുണ്ടായത്.
കൊക്കെയ്ന്‍ വലിച്ച് കയറ്റുന്നതിലൂടെ കെല്ലിയുടെ മൂക്കിന് ഗുരുതരമായ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. ലഹരി ഉപയോഗിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കെല്ലിയുടെ മൂക്കില്‍ നിന്നും രക്തം വന്നുതുടങ്ങിയിരുന്നു. പതുക്കെ മുഖത്ത് ദ്വാരം രൂപപ്പെട്ട് തുടങ്ങി. ഈ സമയമൊക്കെ കെല്ലി കൊക്കെയ്ന്‍ ഉപയോഗം തുടർന്നു കൊണ്ടിരുന്നു. ഒടുവില്‍ മൂക്കില്‍ നിന്നും രക്തത്തോടൊപ്പം മാംസകഷ്ണങ്ങള്‍ കൂടി പുറത്ത് വരാന്‍ തുടങ്ങി. പക്ഷേ, അമിതമായ കൊക്കെയ്ന്‍ ഉപയോഗം മൂലം തന്‍റെ മുറിവ് സ്വയം ഉണങ്ങുമെന്ന തെറ്റിദ്ധാരണയിലായിരുന്നു കെല്ലി. വേദന മാറാന്‍ അവള്‍ വീണ്ടും വീണ്ടും ലഹരി ഉപയോഗിച്ച് കൊണ്ടിരുന്നു. ഒടുവില്‍ മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരമാണ് അവശേഷിച്ചത്, ഇതോടെ കെല്ലിയുടെ വീട്ടുകാര്‍ അവളെ നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കുകയായിരുന്നു.
നിരവധി മാസങ്ങള്‍ ഡീഅഡിക്ഷന്‍ സെന്‍ററുകള്‍ കയറി ഇറങ്ങിയ കെല്ലി 2021 -ല്‍ തന്‍റെ ലഹരി ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്താന്‍ തീരുമാനിച്ചു. അതിന് ശേഷം മുഖത്തെ വൈകൃതം നീക്കാനായി ഏതാണ്ട് 15 ഓളം ശസ്ത്രക്രിയകളാണ് അവള്‍ നടത്തിയത്. മുഖത്ത് നിന്ന് ദശയും തൊലിയും എടുത്ത് നിരവധി ശസ്ത്രക്രിയകളിലൂടെ കെല്ലിയുടെ മൂക്കിന്‍റെ ഏതാണ്ട് ഒരു രൂപം മാത്രമാണ് ഡോക്ടർമാര്‍ക്ക് പുനർനിർമ്മിക്കാന്‍ കഴിഞ്ഞത്. ഇന്ന് കെല്ലി മയക്കുമരുന്നിനെതിരെ പ്രചാരണ രംഗത്ത് സജീവമാണ്. തനിക്ക് ഉണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.





