യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കിയെന്ന് കേന്ദ്രസർക്കാർ.നിമിഷപ്രിയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടാണ് ഈ പണം നല്‍കിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടി നല്‍കവേയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണ് നിമിഷപ്രിയയുടെ മോചനമെന്നും മന്ത്രി വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറി. ഇത് നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചർച്ച തുടരുകയാണെന്നും കേന്ദ്രസർക്കാർ രാജ്യസഭയില്‍ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡൻറ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമൻ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡല്‍ഹിയിലെ യെമൻ എംബസി വാർത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമൻ പ്രസിഡൻറ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.









