മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജി വച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഇന്ന് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്.നിയമസഭയില്‍ നാളെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. 2023 മെയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.

ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിങ് രാജി വയ്ക്കണമെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനത്ത് നടന്ന വംശീയ അക്രമങ്ങളില്‍ ജനങ്ങളോട് നേരത്തെ ബിരേന്‍ സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും ബിരേന്‍ സിങ് പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താന്‍ മാപ്പു ചോദിച്ചത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണെന്ന് ബിരേന്‍ സിങ് പിന്നീട് വിശദീകരിച്ചിരുന്നു. പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിച്ച്‌ മാപ്പ് പറയാത്തതെന്താണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ ചോദ്യത്തിന് മറുപടിയെന്ന നിലയിലായിരുന്നു ബിരേന്റെ പ്രതികരണം. ‘കുക്കികളും നാഗ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ 1300 പേരാണ് കൊല്ലപ്പെട്ടത്. 1992-ല്‍ തുടങ്ങിയ സംഘര്‍ഷം അഞ്ചുവര്‍ഷത്തോളം രൂക്ഷമായി തുടര്‍ന്നു. ഇക്കാലയളവില്‍ കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹറാവുവും മണിപ്പുര്‍ സന്ദര്‍ശിച്ച്‌ മാപ്പ് പറഞ്ഞോ? 1997-’98 കാലയളവില്‍ കുക്കികളും മെയ്ത്തികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 350 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഐ.കെ. ഗുജ്‌റാളായിരുന്നു അന്ന് പ്രധാനമന്ത്രി. അദ്ദേഹം മണിപ്പുര്‍ സന്ദര്‍ശിച്ച്‌ മാപ്പ് പറഞ്ഞോയെന്നും ബിരേന്‍ സിങ് ചോദിച്ചു.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുമ്ബത്തേതുപോലെ ആളുകള്‍ ഒത്തൊരുമയോടെ കഴിയുന്നതിനുമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ബിരേന്‍ സിങ് ശനിയാഴ്ച നടന്ന ഡിജിഎആര്‍ മെന്‍ ആന്റ് വിമെന്‍ പോളോ ചാമ്ബ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ജനങ്ങള്‍ പഴയതുപോലെ സമാധാനപരമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക