സിനിമാ മേഖലയിലെ അറിയാക്കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. പ്രേം നസീറും കനകയും അടക്കമുള്ള പല താരങ്ങളെക്കുറിച്ചും മലയാളികള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.
മലയാള സിനിമാ രംഗത്ത് ഹാസ്യ ശ്രേണിയില്‍ വ്യത്യസ്തമായതും കാലാതീതവുമായ മുഹൂർത്തങ്ങള്‍ നല്‍കി തന്റെതായ സിംഹാസനം അരക്കെട്ടുറപ്പിച്ച കുതിരവട്ടം പപ്പുവിനെക്കുറിച്ചാണ് അദ്ദേഹം തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്.
അസൂയ, കുശുമ്ബ്, പാരവെപ്പ് തുടങ്ങിയവയൊന്നും പപ്പുവേട്ടന്റെ നിഘണ്ടുവിലേ ഇല്ലാത്ത കാര്യമാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഒരു ശുദ്ധ ഹൃദയത്തിനുടമയും നല്ലൊരു ഭക്ഷണപ്രിയനുമായിരുന്നു പപ്പുവേട്ടനെന്ന് സംവിധായകൻ പറയുന്നു.
‘അധികമാരും അറിയാത്ത ഒരു കറുത്ത ഏട് പപ്പുവേട്ടന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഞാൻ ഡബ്ബിംഗ് ആർട്ടിസ്റ്റായിരിക്കുമ്ബോള്‍ മദ്രാസിലാണ് സംഭവം നടക്കുന്നത്. തമിഴിലും ഇംഗ്ലീഷിലുമൊക്കെയുള്ള പേപ്പറുകളില്‍ മുൻപേജ് വാർത്തയായി വന്നത് ഇന്നും ഞാൻ ഓർക്കുന്നു. ആ സംഭവം എന്താണെന്നുവച്ചാല്‍ പപ്പുവേട്ടന്റെ ഒരു പെണ്‍സുഹൃത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചുവെന്നതാണ്. തോക്കുപയോഗിച്ച് ഒന്നുരണ്ട് വെടിയുതിർത്തു. എന്നാല്‍ പപ്പുവേട്ടന്റെ ചെവിയുടെ അരികിലൂടെ ഉണ്ടകള്‍ ചീറിപ്പായുകയാണ് ചെയ്തത്.
അവരുടെ സൗഹൃദ ബന്ധത്തിലെ ഉലച്ചിലില്‍ നിന്ന് ഉടലെടുത്ത വൈരാഗ്യമാണ് വെടിവയ്പില്‍ കലാശിച്ചത്. അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തമിഴ്നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും കേരളത്തിലെ പത്രങ്ങളൊന്നും ആ വാർത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. അതുകൊണ്ടായിരിക്കാം അധികമാരും അറിയാതെ പോയത്. ഞാൻ ആ സ്ത്രീയുടെ പേര് വെളിപ്പെടുത്താത്തതിന്റെ കാരണം, ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്ബ് ഞാൻ ഭാഗ്യലക്ഷ്മിയെ വിളിച്ച് അവരുടെ നമ്ബർ വാങ്ങിയിരുന്നു. പേര് വെളിപ്പെടുത്തുന്നതില്‍ അവർക്ക് എതിർപ്പുണ്ട്. അതിനാല്‍ പറയുന്നില്ല.’- ആലപ്പി അഷ്റഫ് പറഞ്ഞു.





