വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം. 5 സ്ഥാപനങ്ങളുടെ എംഡിമാരെ മാറ്റി.യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് എം ഡിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരൻ വിനയ കുമാറിനെയും മാറ്റി. പകരം പണ്ടംപുനത്തില്‍ അനീഷ് ബാബുവിനാണ് നിയമനം.
പുതിയ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു
യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് – പണ്ടംപുനത്തില്‍ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് – നജീബ് എം.കെ, കേരള സ്‌മോള്‍ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ എന്റർപ്രൈസസ് ലിമിറ്റഡ് – ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് – മാത്യു സി. വി.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
നിക്ഷേപക സംഗമം ഫെബ്രുവരിയില്‍
2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റർനാഷണല്‍ കണ്‍വെൻഷൻ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകള്‍ ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപ്പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
ചെങ്കല്‍ ഖനനം: മൈനർ മിനറല്‍ കണ്‍സഷൻ ചട്ടത്തില്‍ ഭേദഗതി
ചെങ്കല്‍ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേരള മൈനർ മിനറല്‍ കണ്‍സഷൻ ചട്ടത്തില്‍ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി നിരക്ക് നിലവിലെ 48 രൂപയില്‍ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കല്‍ ഖനനത്തിന് (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) മാത്രം ഫിനാൻഷ്യല്‍ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയില്‍ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകള്‍ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കല്‍ മേഖലയിലെ വിഷയങ്ങള്‍ പരിശോധിക്കാൻ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാർശകള്‍ സമർപ്പിച്ചിരുന്നു.







