നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തർപ്രദേശിലെ ജലൗനിലാണ് സംഭവം. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോകവേയാണ് താൻ കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് യുവതിയുടെ പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. ജോലിക്കായി ആശുപത്രിയിലേക്ക് സ്കൂട്ടറില്‍ പോകവെ നാലംഗ സംഘമാണ് യുവതിയെ തടഞ്ഞത്. തുടർന്ന് ഇവരില്‍ രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കുകയും മുളകുപൊടി വിതറുകയും ചെയ്ത ശേഷമാണ് സംഘം സ്ഥലംവിട്ടത്.
വ്യാഴാഴ്ച രാവിലെ ഒമ്ബതുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണില്‍വിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭർത്താവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു യുവാവും അയാളുടെ ബന്ധുക്കളും ചേർന്ന് ഭാര്യയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് നാലുപേർ പിടിച്ചുവെയ്ക്കുകയും രണ്ടുപേർ പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മർദിച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം. യുവതിക്ക് മർദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗൻ എ.എസ്.പി. പ്രദീപ്കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.





