മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന് ആരോപിച്ച് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്.ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെട്ട മഹായുതി സഖ്യം ഇവിടെ അധികാരം നിലനിർത്തുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിൽ ബിജെപി സഖ്യം 220 സീറ്റിൽ ലീഡ് ചെയ്യുകയാണ്.
കോൺഗ്രസും ശിവസേന-യുബിടി വിഭാഗവും എൻസിപി-ശരദ് പവാർ വിഭാഗവും ഉൾപ്പെടുന്ന മഹാവികാസ് അഘാടിക്ക് 56 സീറ്റിൽ മാത്രമാണ് ലീഡുള്ളത്.ഇത് ജനങ്ങളുടെ തീരുമാനമാകാൻ ഒരു സാധ്യതയുമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.മഹാരാഷ്ട്രയിലെ ജനങ്ങൾ യഥാർഥത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് തങ്ങൾക്കറിയാമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
”ബിജെപിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. അദാനി യുഎസിൽ കേസ് നേരിടുമ്പോഴാണ് ഇവിടെ ഇതു സംഭവിക്കുന്നത്. തെരഞ്ഞെടുപ്പിൽ വലിയ തോതിൽ പണം ഒഴുകിയിട്ടുണ്ട്. മുഴുവൻ സംവിധാനവും അതിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്”, റാവത്ത് പറഞ്ഞു.

















