ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന 1400 പുരാവസ്തുക്കള്‍ തിരികെ നല്‍കി അമേരിക്ക.
അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പത്രക്കുറിപ്പിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. 1980 കളുടെ തുടക്കത്തിലാണ് മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഒരു സെലസ്റ്റിയല്‍ നർത്തകിയുടെ മണല്‍ക്കല്ല് ശില്പം മോഷണം പോകുന്നത്. തിരികെ നല്‍കിയ പുരാവസ്തുക്കളില്‍ ഈ ശില്‍പ്പവും ഉള്‍പ്പെടുന്നുണ്ട്. മെറ്റിൻ്റെ രക്ഷാധികാരികളിലൊരാള്‍ക്ക് അനധികൃതമായി വില്‍ക്കുകയും മ്യൂസിയത്തിന് സംഭാവന നല്‍കുകയും ചെയ്ത ശില്‍പ്പമാണിതെന്നാണ് റിപ്പോർട്ട്.
രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലില്‍ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങള്‍ ഇന്ത്യയില്‍ തിരികെ എത്തിച്ച പുരാവസ്തുക്കളില്‍ ഉള്‍പ്പെടുന്നുവെന്നും പത്രകുറിപ്പില്‍ പറയുന്നു. കണ്ടെടുത്ത പുരാവസ്തുക്കളില്‍ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടില്‍ ഈയിടെ കണ്ടിരുന്ന വസ്തുക്കളും ഉള്‍പ്പെടുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേർന്ന് ഇന്ത്യയില്‍ നിന്ന് കടത്തിയ 297 പുരാവസ്തുക്കള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്ക തിരികെ നല്‍കിയിരുന്നു.







