ബീഹാറിലെ ബറൗണി ജംഗ്ഷനില്‍ ഷണ്ടിംഗ് പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു.
സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.
ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്ബർ 15204) ലക്‌നൗ ജംഗ്ഷനില്‍ നിന്ന് എത്തിയപ്പോള്‍ ബറൗണി ജംഗ്ഷനിലെ 5-ാം നമ്ബർ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടയില്‍ ട്രെയിൻ അപ്രതീക്ഷിതമായി പിന്നോട്ടു നീങ്ങുകയും അമർ കുമാർ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
നാട്ടുകാർ അലറിവിളിച്ചതോടെ എഞ്ചിൻ പിന്നോട്ട് നീക്കുകയോ അപകടം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. അമർ കുമാർ റാവു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
രണ്ട് കൊച്ചുകളുടെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന അമർ കുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.റെയില്‍വേ അധികൃതർ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





