ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ വാദം പ്രഥമദൃഷ്ട്യാ ബാലിശമെന്ന അനുമാനത്തില്‍ പൊലീസ്.
ഫോണ്‍ ഹാക്ക് ചെയ്ത് ആരോ തന്റെ ഫോണില്‍ നിന്ന് വാട്സാപ്പ് ഗ്പൂപ്പുകള്‍ ഉണ്ടായക്കിയെന്ന വാദം പല കാരണങ്ങളാല്‍ നടക്കാൻ സാധ്യതയില്ലെന്നതാണ് കാരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കെ ഗോപാലകൃഷ്ണന്റെ വാട്സാപ്പില്‍ നിന്ന് ‘മല്ലൂ ഹിന്ദു ഓഫീസേഴ്സ്’ എന്ന ഗ്രൂപ്പ് ഉണ്ടാകുന്നത്. അടുത്ത ദിവസം മുസ്ലീം ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഇതേ വാട്സാപ്പില്‍ നിന്ന് ഉണ്ടാകുന്നു. തൊട്ടുപിന്നാലെ തൻറെ ഫോണ്‍ ആരോ ഹാക്ക് ചെയ്ത് ഉണ്ടാക്കിയ ഗ്രൂപ്പുകളാണ് ഇതെന്നും എല്ലാം താൻ ഡിലീറ്റ് ചെയ്യുകയാണെന്നും കെ ഗോപാലകൃഷ്ണൻ വാട്സാപ്പില്‍ അറിയിക്കുന്നു. ഈ രണ്ട് ഗ്രൂപ്പുകള്‍ കൂടാതെ മറ്റ് 9 ഗ്രൂപ്പുകള്‍കൂടി ഉണ്ടെന്നും പറയുന്നുണ്ട് കെ ഗോപാലകൃഷ്ണൻ. സംഭവത്തേക്കുറിച്ച് അടുത്ത തിങ്കളാഴ്ച പൊലീസില്‍ പരാതിയും കൊടുത്തു. പക്ഷെ ഈ കഥയില്‍ പൊരുത്തക്കേടുകള്‍ നിരവധിയാണ്.
ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസ്സിലായിട്ടും പൊലീസിനെ അറിയാക്കാൻ സംസ്ഥാനത്തെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥൻ മൂന്ന് ദിവസം വൈകിയത് എന്തുകൊണ്ട്? ഔദ്യോഗിക കാര്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്ന ഫോണിന്റെ നിയന്ത്രണം ഹാക്കർമാർ കൈയടക്കിയതിന്റെ ഗൗരവം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് മനസ്സിലായില്ലേ? പതിനൊന്ന് ഗ്രൂപ്പുകള്‍ ഉണ്ടെന്ന് പുറത്തുപറഞ്ഞ കെ ഗോപാലകൃഷ്ണൻ ഇതുവരെ ഹിന്ദു, മുസ്ലിം ഗൂപ്പുകളുടെ കാര്യം മാത്രമേ വിശദമാക്കുന്നുള്ളു. സ്ക്രീൻ ഷോട്ടും അതിന്റെ മാത്രം. പൊലീസ് പരാതിയിലും ഈ രണ്ട് പേരുകളേ ഉള്ളൂ എന്നാണ് വിവരം. ബാക്കി ഗ്രൂപ്പുകളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിടാത്തത് എന്ത്. മാധ്യമങ്ങളുടെ ഇതേക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് എന്തിന്? തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
ഹാക്കർമാർ ആകെ ചെയ്തത് വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുക മാത്രമാണെന്നാണ് കെ ഗോപാലകൃഷ്ണൻ പറയുന്നത്. ഫോണ്‍ ഹാക്ക് ചെയ്ചാൻ കഴിഞ്ഞാല്‍ അതുവഴി ബാങ്ക് അക്കൗണ്ടുകളില്‍ വരെ കയറിപ്പറ്റാമെന്നിരിക്കെ, വാട്സാപ്പ് ഗ്രൂപ്പുകള്‍ മാത്രമുണ്ടാക്കുന്നത് എന്ത് തരം ഹാക്കറാണെന്ന് എന്നതാണ് മറ്റൊരു ചോദ്യം. ഈ ചോദ്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഹിന്ദു വാട്സാപ്പ് ഗ്പൂപ്പ് വിവാദമായപ്പോള്‍ ഒരു മുസ്ലിം ഗ്രൂപ്പുകൂടി ഉണ്ടാക്കി ബാലൻസ് ചെയ്യാൻ ശ്രമിക്കുകയും അത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോള്‍ ഫോണ്‍ ഹാക്കിംഗ് കഥയുമായി കെ ഗോപാലകൃഷ്ണൻ പൊലീസിനെ സമീപിക്കുകയുമായിരുന്നു എന്നാണ്. ഐഎഎസ് ഉദ്യോഗസ്ഥന്റെ സംസങ് ഫോണ്‍ ഇപ്പോള്‍ വിശദമായ പരിശോധനയ്ക്ക് പൊലീസ് അയച്ചിരിക്കുകയാണ്.







