കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും.

ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് സേന പുറത്തുവിട്ടത്. വിമാനങ്ങളില്‍ രണ്ടെണ്ണമാണ് വനിതകള്‍ നിയന്ത്രിച്ചത്. ഇസ്രയേല്‍ ജനതയുടെ സംരക്ഷണത്തിനായി ഞങ്ങള്‍ എന്ത് ചെയ്യാനും തയ്യാറാണെന്ന കുറിപ്പോടെയാണ് ഐ ഡി എഫ് പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു എഫ്-35ഐ ജെറ്റുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേല്‍ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. വെറും പത്ത് സെക്കന്‍ഡിനുള്ളില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചിരുന്നു.

ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെടുന്നത്. ടെഹ്‌റാനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് തരം ആക്രമണങ്ങളെങ്കിലും ഉണ്ടായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഇറാനില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍, സിറിയ, ഇറാഖ് എന്നീരാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാതകള്‍ മൂന്ന് ദിവസം പൂര്‍ണമായി അടച്ചിരുന്നു. അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നായിരുന്നു ഇറാന്‍ പ്രതികരിച്ചത്.

ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ഒക്ടോബർ 7 മുതല്‍ ഇറാനില്‍ നിന്ന് ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്നും ഇസ്രായേലിനെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐഡിഎഫ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക